പ്രതിശ്രുതവരൻ ഷണ്മുഖരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. ഗാർഹിക പീഡനം, സാമ്പത്തിക തട്ടിപ്പ്, വീട് കയ്യേറൽ തുടങ്ങിയ ആരോപണങ്ങളാണ് ഗായിക ഉന്നയിച്ചിരിക്കുന്നത്. ഒരു WWF ഗുസ്തിക്കാരനെപ്പോലെയാണ് അയാൾ തന്നെ തല്ലിയിരുന്നതെന്നും ബൂട്ട് കൊണ്ട് പല തവണ തല്ലിച്ചതയ്ച്ചിട്ടുണ്ടെന്നും സുചിത്ര വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സുചിത്ര താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞത്.
ഷണ്മുഖരാജ് തന്നെ ചെന്നൈയിലെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും ജോലി ലഭിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപ് മുംബൈയിലേക്ക് താമസം മാറിയെന്നും ഗായിക പറയുന്നു. ഷണ്മുഖരാജിന്റെ ചിത്രവും സുചിത്ര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘സുചി ലീക്ക്സിന് ശേഷം, ഇതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാൻ കരുതി. പക്ഷേ അതും സംഭവിച്ചു. ഞാൻ പ്രണയത്തിലായി. ഒരു രക്ഷകനെപ്പോലെയാണ് അയാൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. അയാളെ വർഷങ്ങളായി എനിക്ക് അറിയാം. ഞങ്ങളുടെ ബന്ധം വിവാഹനിശ്ചയം വരെ എത്തി. എന്നാൽ എനിക്ക് അയാളിൽ നിന്ന് പലതവണ മർദനമേറ്റു. ബൂട്ട് ഇട്ട് അയാൾ എന്നെ പലതവണ ചവിട്ടി.
ഞാൻ ഒരു മൂലയിലിരുന്ന് വാവിട്ട് കരയുകയും മർദിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ കാരണം അയാൾ തകർന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അയാൾ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. എന്റെ മുഴുവൻ പണവും അയാൾ കൊണ്ടുപോയി’, സുചിത്രയുടെ വാക്കുകൾ.
യുവാവിനെതിരെ കേസുമായി കോടതിയെ സമീപിക്കുമെന്നും തന്റെ പണം തിരികെ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സുചിത്ര വ്യക്തമാക്കി. ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു









