Spread the love

‘ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും വാട്സാപ് സന്ദേശത്തിൽ പൃഥ്വിരാജ് പറഞ്ഞു. വിഷയത്തിൽ ആദ്യമായാണു പൃഥ്വിരാജിന്റെ പ്രതികരണം.

അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ 2023ൽ കേസെടുത്ത വിവരം പൃഥ്വിരാജോ സിനിമാ ക്രൂവിലെ മറ്റാരെങ്കിലും അറിഞ്ഞിരുന്നോ? എന്തു നടപടിയാണ് സ്വീകരിച്ചത് എന്നായിരുന്നു താരത്തോടു ചോദിച്ചത്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണു വിവരം അറിഞ്ഞതെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘‘അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറിൽ എംപുംരാൻ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാൻ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങിൽനിന്നു മാറ്റിനിർത്തി. പൊലീസിനു മുന്നിൽ ഹാജരാകാനും നിയമനടപടികൾക്കു വിധേയനാകാനും നിർദേശിച്ചു’’ എന്നാണു പൃഥ്വിരാജിന്റെ പ്രതികരണം.

പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്. വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയിൽ, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മൻസൂർ റഷീദ് മുറിയിലെത്തി കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.

സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി. പിന്നീടു രാവിലെ ഇവരുടെ നഗ്നചിത്രം ഇൗ അസിസ്റ്റന്റ് ഡയറക്ടർ നടിക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബലാൽസംഗത്തിനു കേസെടുത്തു. പിന്നീടും ഇൗ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി. അറസ്റ്റ് ചെയ്യാൻ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവിൽ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളിൽ ഇയാൾ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി.

Leave a Reply