വില്‍സണ്‍സ് ഡിസീസ് എന്ന അപൂർവ്വരോഗത്തിനു കീഴടങ്ങിയിരിക്കുകയാണ് 21 വയസ്സുകാരിയായ നികിത നയ്യാർ. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായെത്തി ശ്രദ്ധ നേടിയ നികിത കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ സംവിധായകൻ ഷാഫി വിടപറഞ്ഞദിവസമാണ് യാദൃശ്ചികമായി നികിതയുടെ വിയോഗവും. ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായ നികിത സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സനായിരുന്നു.
രോഗത്തെത്തുടര്‍ന്ന് രണ്ട് വട്ടം നികിതയെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് മരണം.
”എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ പറ്റാവുന്ന അവയവങ്ങൾ എല്ലാം ദാനം ചെയ്യണം,” എന്ന നികിതയുടെ ആഗ്രഹം കണക്കിലെടുത്ത് നികിതയുടെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്.
എന്താണ് വിൽസൺസ് ഡിസീസ്?
കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വില്‍സണ്‍സ് ഡിസീസ്. അപൂര്‍വമായൊരു ജനിതക വൈകല്യമാണിത്. ഈ രോഗാവസ്ഥ കരളിന്റെ പ്രവര്‍ത്തനം മോശമാക്കും. ഹെപ്പറ്റൈറ്റിസ്, കരള്‍ വീക്കം, മഞ്ഞപ്പിത്തം, വയറ്റില്‍ നീര്, കാല്‍ വീക്കം, ഓര്‍മക്കുറവ്, നടക്കുമ്പോള്‍ ആടുക, കാഴ്ചക്കുറവ്, വിറയല്‍, കൃഷ്ണമണിക്കു ചുറ്റും നിറവ്യത്യാസം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.