Spread the love

ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയർമാനായി നിലവിലെ വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചുമതലയേറ്റു. 2022-ലാണ് വൈസ് ചെയർമാനായത്. ആ നിലയ്ക്കുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ചെയർമാൻ രഞ്ജിത്തിന്റെ അവിചാരിതമായ രാജിയെത്തുടർന്ന് താത്ക്കാലികമായി ഒരു ചുമതല സർക്കാർ ഏൽപ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ എന്നും രഞ്ജിത്ത് നിരപരാധിത്തം തെളിയിച്ച് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രേംകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അക്കാദമിയുടെ മുൻപിൽ കുറേ പ്രോജക്റ്റുകളുണ്ടെന്ന് പ്രേംകുമാർ വ്യക്തമാക്കി. അക്കാദമി എന്നു പറയുമ്പോൾ ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുകയോ അവാർഡ് നൽകുകയോ മാത്രമല്ല. അതൊന്നും പൊതുസമൂഹം അത്രയൊന്നും അറിയാറില്ല. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പരിപാടികൾക്ക് ഭ​ഗീരഥപ്രയത്നംതന്നെ വേണ്ടിവരും. അത്ര സന്തോഷത്തോടെയല്ല ഈ കസേരയിൽ ഇരിക്കുന്നത്. പ്രിയപ്പെട്ട സുഹൃത്താണ് രാജിവെച്ച ചെയർമാൻ രഞ്ജിത്ത്. അദ്ദേഹവുമായി സംസാരിച്ചിരുന്നു, നിയമപരമായ നടപടികളിലേക്ക് പോവുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. നിരപരാധിത്വം തെളിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിരപരാധിയാണെന്ന് തെളിയിച്ച് രഞ്ജിത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേംകുമാർ വിശദീകരിച്ചു.

സർക്കാർ ഏല്പിച്ചിരിക്കുന്ന ചുമതല ഏറ്റവും കൃത്യമായും ആത്മാർത്ഥതയോടെയും സുതാര്യമായും നിറവേറ്റും. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി.അതിന്റെ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവർത്തിക്കും. സിനിമാ മേഖലയേക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. അതിൽ എല്ലാവരും വല്ലാതെ വിഷമിക്കുന്നവരാണ്. കാരണം സിനിമയെ സ്നേഹിക്കുന്നവരെല്ലാം വല്ലാത്ത മാനസികാവസ്ഥയിലാണ്. സർക്കാർ എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടുന്നുണ്ട്.

Leave a Reply