പ്രതിപക്ഷ നേതാവായിരിക്കെ വിഎസ്സിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയ നടൻ കുഞ്ചാക്കോ ബോബന്റെ അനുഭവവും ഇരുവർക്കുമിടയിൽ അന്ന് സംഭവിച്ച ഹൃദ്യമായ സംഭാഷണങ്ങളുമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ കൗതുകമാകുന്നത്. കന്റോൺമെന്റ് ഹൗസിൽ തന്നെ കാണാനെത്തിയ ചാക്കോച്ചനെ പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ അച്ഛനെ വി.എസിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഉദയാ സ്റ്റുഡിയോയുടെ ഉടമ പരേതനായ സാക്ഷാൽ ബോബൻ കുഞ്ചാക്കോയെ. അദ്ദേഹത്തിന്റെ മകനാണെന്നറിഞ്ഞപ്പോൾ വി.എസിന് ചാക്കോച്ചനെ വലിയ കാര്യമായത്രേ.
ചാക്കോച്ചന്റെ സിനിമകൾ മുൻപ് കണ്ടിട്ടില്ലാത്ത വി.എസ് എന്തായി അദ്ദേഹത്തിന്റെ ജോലി എന്നായി ചോദ്യം. സിനിമാ നടനാണെന്ന് അറിഞ്ഞപ്പോൾ വി.എസിനു കൂടുതൽ കൗതുകമായെന്നും താരത്തോട് സിനിമകൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചായി ചോദ്യമെന്നും വാർത്തകളിൽ പറയുന്നു. എന്തു കിട്ടുമെന്ന കൗതുകത്തോടെയുള്ള വി.എസ്സിന്റെ ചോദ്യത്തിന് തരക്കേടില്ലെന്ന ചാക്കോച്ചന്റെ മറുപടി മതിയാകാതെ വന്ന വിഎസ് എന്നാലും…? എന്ന് വീണ്ടും ചോദിച്ചു. അതിനു മറുപടി നൽകാതെ ചാക്കോച്ചൻ പരുങ്ങി നിന്നപ്പോൾ സുമാർ ഒരു പതിനായിരം കിട്ടുമോ? എന്നായി അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. കേട്ടുനിന്ന ചാക്കോച്ചനും പേഴ്സണൽ സ്റ്റാഫും പിന്നാലെ ചിരിച്ചുപോയത്രേ !.
പണത്തിന്റെ വലിയ കണക്കുകൾ വി.എസിന് അത്ര പിടിയില്ലായിരുന്നു. പേഴ്സണൽ സ്റ്റാഫിൽപ്പെട്ട ഒരുജീവനക്കാരനോട് ഒരിക്കൽ ചോദിച്ചത് രണ്ടായിരം രൂപ ശമ്പളം കിട്ടുന്നുണ്ടോ എന്നായിരുന്നു.അയാൾക്ക് അപ്പോൾ നാൽപ്പതിനായിരം രൂപ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നു. ജോലിക്കാര്യം പറയുമ്പോൾ അടുപ്പമുള്ള പലരോടും വി.എസ് ചോദിക്കും എന്തു കിട്ടുമെന്ന്.








