അബുദാബി :റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിൽ അബുദാബിയിൽ കുടുങ്ങിയ 11 മലയാളികൾ ഉൾപ്പെടെ 13 നഴ്സുമാരിൽ യോഗ്യതയുള്ളവർക്ക് ജോലി നൽകാൻ സന്നദ്ധത അറിയിച്ച് വിപിഎസ്, അഹല്യ ഹോസ്പിറ്റലുകൾ.

ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന ഇവരുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞതോടെ ആണ് സന്നദ്ധത അറിയിച്ച് ആശുപത്രികൾ രംഗത്തെത്തിയത്. നഴ്സുമാരെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. മതിയായ യോഗ്യതയും, പരിചയവുമുള്ളവർക്ക് ജോലി നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, നഴ്സുമാരിൽ നിന്ന് ഈടാക്കിയ പണം തിരിച്ചു നൽകുമെന്ന് ഗൾഫ് റിക്രൂട്ടേഴ്സും,സൂര്യ കൺസൾട്ടൻസിയും അറിയിച്ചു. നാട്ടിലേക്ക് തിരിച്ചു പോകുന്നവർക്ക് മുഴുവൻ തുകയും, യുഎയിൽ തുടരുന്നവർക്ക് വീസയ്ക്കും, ടിക്കറ്റിനുള്ള തുക ഒഴിച്ച് ബാക്കി നൽകുമെന്നാണ് ഏജൻസി അറിയിച്ചത്. എറണാകുളം സ്വദേശിയായ ഒരാൾ നേരത്തെ തിരിച്ചു പോയിരുന്നു. മറ്റൊരാൾ വരും ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങും.