മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ, കഴിഞ്ഞ ദിവസം ലീലാവതി ആശുപത്രി വിട്ടിരുന്നു. സോഷ്യൽ മീഡിയയിലടക്കം താരത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ സജീവമായിരിക്കെ ആശുപത്രിവിടും മുൻപ് തന്നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ കെട്ടിപ്പിടിച്ച താരത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൻ വൈറൽ ആയിരുന്നു. സെയ്‌ഫ് അലി ഖാന്റെ അമ്മ ഷർമിള ടാഗോറും ഭജൻ സിംഗിനോട് നന്ദി പറയുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ തന്റെ ജീവൻ രക്ഷിച്ചതിന് ആശുപത്രിയിൽവെച്ച് സെയ്ഫ് ചെറിയൊരു തുക പാരിതോഷികമായി നല്‍കിയെന്നും എന്നാല്‍ അതെത്രയാണെന്ന് പുറത്തുപറയാന്‍ താന്‍ തയ്യാറല്ലെന്നും റാണ പറഞ്ഞതാണ് സംഭവത്തിലെ പുതിയ അപ്ഡേറ്റ്.
സെയ്ഫിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ഥനാണ്. അപകടസ്ഥിതിയിൽ കിടന്നത് ആരായിരുന്നെങ്കിലും സഹായിക്കുമായിരുന്നു. ചെറിയൊരു തുക നടൻ പാരിതോഷികമായി നല്‍കി, എന്നാൽ അത് പാരിതോഷികമൊന്നും അല്ല.അദ്ദേഹത്തിന് അപ്പോള്‍ തോന്നിയ, കൈയിലുണ്ടായിരുന്ന തുകയാണ് നല്‍കിയത്. അത് എത്രയാണെന്ന് ഞാന്‍ പറയില്ല.അത് എനിക്കും സെയ്ഫിനും ഇടയിലുള്ള രഹസ്യമാണ്. ഭാവിയില്‍ എന്ത് ആവശ്യത്തിനും കൂടെയുണ്ടാവും എന്ന് പറഞ്ഞു. ളുകള്‍ എന്തും പറഞ്ഞുപരത്തിക്കോട്ടെ, സെയ്ഫ് എനിക്ക് അമ്പതിനായിരമോ ഒരുലക്ഷമോ എത്രയോ തന്നെന്ന്. ഞാന്‍ അതിനോടൊന്നും പ്രതികരിക്കാനില്ല. അക്കാര്യം പുറത്തുപറയില്ല എന്ന് ഞാന്‍ സെയ്ഫിന് വാക്കുനല്‍കിയതാണ്.
അതേസമയം ഓട്ടോയില്‍ കയറിയത് സെയ്ഫാണ് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ആപത്തില്‍പെട്ട് ഒരാളെ സഹായിക്കണം എന്ന് ഉണ്ടായിരുന്നുള്ളൂ. ഒന്നും പ്രതീക്ഷിച്ചല്ല അദ്ദേഹത്തെ സഹായിച്ചത്. സെയ്ഫിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിലും ഇതുതന്നെ ചെയ്യുമായിരുന്നു. ഓട്ടത്തിന്റെ കാശുപോലും വാങ്ങാതെയാണ് അന്ന് മടങ്ങിയത്. ഞാന്‍ ചെയ്ത പ്രവൃത്തിക്ക് പാരിതോഷികം വേണം എന്ന് ഞാനൊരിക്കലും ആഗ്രഹിക്കില്ല.. ആവശ്യപ്പെടില്ല, അങ്ങനെയൊരു അത്യാഗ്രഹിയായ മനുഷ്യനല്ല ഞാന്‍ ഭജൻ സിംഗ് പറയുന്നു.