Spread the love

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ ആകെ മരണസംഖ്യ 11 ആയി.


മസ്കത്ത് : ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള  കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 11 ആയി.ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ വാഹനങ്ങൾ.
സത്ത് അൽ ബതീനയിലെ റുസ്താഖിൽ കാണാതായ സ്വദേശിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തതിന് പിന്നാലെ നോർത്ത് അൽ ബതീനയിലെ ഷഹീനിലാണ് 7 പേർ കൂടി മരിച്ചത്.
ഏതാനും പേരെ കാണാതായെന്ന് റിപ്പോർട്ടുണ്ട്. ഞായറാഴ്ച കുട്ടിയടക്കം 3 പേരാണ് മരിച്ചത്.
കനത്ത നാശം വിതയ്ക്കുന്ന കാറ്റും മഴയും തുടരുകയാണ്. വെള്ളം കയറി ചില മേഖലകൾ ഒറ്റപ്പെട്ടു. ചിലയിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി.പല റോഡുകളും തകർന്നു. മലയോര പാതകളിൽ മണ്ണിടിഞ്ഞു. ചില റോഡുകൾ ഒലിച്ചുപോയി. വാദികളും ഡാമുകളും നിറഞ്ഞൊഴുകുന്നതിനാൽ  താഴ്ന്ന മേഖലകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഞായർ പുലർച്ചെ മുതൽ മഴ ശക്തമായിരുന്നെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖിൽ ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് തീരം തൊട്ടതോടെയാണ് കെടുതികൾ വ്യാപകമായത്.മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശിയ കാറ്റിൽ മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി. വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി.
ദുരിതബാധിത മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.താഴ്ന്ന മേഖലകളിലുള്ളവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. 143 ഇടങ്ങളിലാണ് സർക്കാർ ദുരിതാശ്വാസകേന്ദ്രം ഒരുക്കിയത്. ബൗഷർ – ആമിറാത്ത് റോഡ് ഉൾപ്പെടെ വിവിധ പാതകൾ അടച്ചു.  കാലാവസ്ഥ മെച്ചപ്പെടും വരെ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു.ഒമാൻ അതിർത്തിയോടു ചേർന്ന യുഎഇ മലയോര ഗ്രാമമായ ഹത്തയിലെ പാർക്കുകളും മറ്റ് ഉല്ലാസകേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്താണ് മുൻകരുതലെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

മറ്റു അറിയിപ്പുകളും, മുന്നറിയിപ്പും

• ദാഹിറ, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, ബുറൈമി, അൽ ദാഖ് ലിയ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. 
• മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.
• സൗത്ത് ബതീനയിലും നോർത്ത് ബതീനയിലും പൊതു-സ്വകാര്യ വിദ്യാലയങ്ങൾക്ക് 3 ദിവസം അവധി പ്രഖ്യാപിച്ചു.
• ദുരിതബാധിത മേഖലകളിലെ പൊതു-സ്വകാര്യ ജീവനക്കാർക്ക് അവധി നൽകുകയും വീടുകളിലിരുന്നു ജോലി ചെയ്യാൻ സൗകര്യമൊരുക്കുകയും വേണമെന്നു നിർദേശം.
ഷഹീൻ ചുഴലിക്കാറ്റിന്റെ ആഘാതം നേരിടുന്ന ഒമാന്  എല്ലാ പിന്തുണയും നൽകുമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഒമാൻ സുൽത്താൻ ഹൈതാം ബിൻ താരിഖുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ഖത്തറിന്റെ പിന്തുണ അറിയിച്ചത്.പിന്തുണയ്ക്ക് നന്ദി അറിയിച്ചതിനൊപ്പം ഒമാനും ഖത്തറും തമ്മിലുള്ള സഹോദര ബന്ധത്തിന്റെ ശക്തി പ്രതിഫലിക്കുന്നതാണ് നിലപാടെന്ന് ഒമാൻ സുൽത്താൻ ചൂണ്ടിക്കാട്ടി.

Leave a Reply