Spread the love

മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്തയും പ്രതികരണങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ. പ്രശസ്തരും സിനിമയിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ സന്തോഷകരമായ വാര്‍ത്തയില്‍ ആശംസ നേര്‍ന്ന് എത്തുന്നു. ഇപ്പോഴിതാ വാർത്തകളോട് പ്രതികരിച്ച് സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസമുണ്ടെന്നും ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ഇബ്രാഹിംകുട്ടി പറയുന്നു.

ഇബ്രാഹിംകുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം:

കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്.

കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയൽ ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകൾ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്. അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്.

ലോകം മുഴുവൻ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയോ. അതെ. ഞാൻ കണ്ട ലോകമെല്ലാം പ്രാർത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസ്സിൽ. ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം.

ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോൾ ഒരുകടൽ നീന്തിക്കടന്ന ആശ്വാസം. നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവർക്ക്. പ്രാർത്ഥിച്ചവർക്ക്, തിരിച്ചുവരാൻ അദമ്യമായി ആഗ്രഹിച്ചവർക്ക്. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി.

Leave a Reply