നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിനെ അപ്രതീക്ഷ വിയോഗത്തിന്റെ നടുക്കത്തിലാണ് മലയാളക്കരയാകെ. സിനിമാ ലോകത്തും ടെലിവിഷന്‍ ലോകത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്ന വെറും 51കാരനായ നവാസിന്റെ വിയോഗം നാനാ മേഖലയിലുമുള്ള സുഹൃത്തുക്കളെ വേദനയുടെ കടലിൽ ആക്കിയിരിക്കുകയാണ് ഇപ്പോഴിതാ സുഹൃത്തും നടനുമായ ഷാജു ശ്രീധര്‍ പങ്കുവെച്ച അനുസ്മരണ കുറിപ്പാണു ശ്രദ്ധേയമാകുന്നത്.
‘ഒരുമിച്ചു തുടങ്ങിയ സിനിമ. എന്നും ചേര്‍ന്നുനിന്ന സൗഹൃദങ്ങള്‍. ഒടുവില്‍ പറയാന്‍ ഒരുപാട് കഥകള്‍ ബാക്കിവെച്ച് എന്റെ പ്രിയപ്പെട്ട നവാസ് യാത്രയായി. വിശ്വസിക്കാന്‍ പറ്റുന്നില്ലടാ’, എന്നായിരുന്നു ഷാജുവിന്റെ കുറിപ്പ്.
അതേസമയം അനുശോചനമറിയിച്ച് നടന്‍ ജയറാമും എത്തി. സോഷ്യല്‍ മീഡിയയില്‍ നവാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജയറാമിന്റെ പ്രതികരണം. ‘പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്, പ്രണാമം’ എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ജ്യേഷ്ഠസഹോദരനെപ്പോലെ ചേര്‍ത്തുനിര്‍ത്തിയിരുന്നുവെന്ന് നിര്‍മല്‍ പാലാഴി നവാസിനെക്കുറിച്ച് ഓര്‍മിച്ചു. ‘കഴിഞ്ഞ മാസം കോഴിക്കോട് വന്ന് പാരഗണ്‍ ഹോട്ടലിലെ ബിരിയാണി ഒരുമിച്ചു കഴിച്ചു. പാളയത്തില്‍നിന്ന് ഹവല്‍യും വാങ്ങിച്ചു വീട്ടില്‍ പോയി. വീട്ടില്‍ എത്തിയപ്പോള്‍ വീണ്ടും വിളിച്ചു. ഹല്‍വയുടെ രുചിയെക്കുറിച്ച് ഒരുപാട് സംസാരിച്ചു. രഹന ഇത്തായ്ക്ക് ഫോണ്‍ കൊടുത്തു. അവരും സന്തോഷം അറിയിച്ചു. കോഴിക്കോട് ഷൂട്ട് ഇനിയും ബാക്കിയുണ്ട്, അപ്പോള്‍ വീട്ടില്‍ വരാം, പുതിയ വീട് കാണണം, ഫുഡ് കഴിക്കണം എന്നൊക്കെ പറഞ്ഞു പോയ ആളാ… കാണുമ്പോള്‍, ‘ഡാ ഹെല്‍ത്ത് ശ്രദ്ധിക്കണം, ഭക്ഷണം ശ്രദ്ധിക്കണം’, എന്നൊക്കെ പറഞ്ഞ് ഒരു ഏട്ടന്റെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന ന്റെ ഇക്കാ…. വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ’- എന്നായിരുന്നു നിര്‍മല്‍ പാലാഴിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. നവാസ് പാട്ടുപാടുന്ന വീഡിയോയ്‌ക്കൊപ്പമാണ് നിര്‍മലിന്റെ കുറിപ്പ്.








