തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മോഹിനി. മലയാളത്തിലും തമിഴിലുമടക്കം മികച്ച സിനിമകളുടെ ഭാഗമായ താരം കൂടിയാണ് മോഹിനി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992 ൽ പുറത്തറിങ്ങിയ ‘നാടോടി’ എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തെ പ്രേക്ഷക പ്രിയങ്കരിയാക്കിയ ഒട്ടനവധി ചിത്രങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയിൽ ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ നിർബന്ധിതയായതിന്റെ ദുരനുഭവം തുറന്നുപറയുകയാണ് നടി. സംവിധായകൻ ആർ കെ സെൽവമണിയുടെ തമിഴ് ചിത്രമായ ‘കൺമണി’യിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും നീന്തല്‍ വസ്ത്രത്തിലുള്ള രംഗത്തില്‍ പൂര്‍ണ്ണ മനസോടെയല്ലാതെ ചെയ്യേണ്ടിവന്നുവെന്നും നടി തുറന്നു പറഞ്ഞു.
‘എനിക്ക് അസ്വസ്ഥത തോന്നി. ഞാന്‍ കരഞ്ഞുകൊണ്ട് അത് ചെയ്യാന്‍ വിസമ്മതിച്ചു. അരദിവസത്തോളം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിവന്നു. എനിക്ക് നീന്താന്‍ അറിയില്ലെന്ന് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. പുരുഷ പരിശീലകരുടെ മുന്നില്‍ പാതിവസ്ത്രത്തില്‍ ഞാനെങ്ങനെയാണ് അത് പഠിക്കുക? അക്കാലത്ത് വനിതാ പരിശീലകര്‍ ഉണ്ടായിരുന്നേയില്ല. അതുകൊണ്ട് അത് ചെയ്യുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. ‘ഉടല്‍ തഴുവ’ എന്ന ഗാനരംഗത്തില്‍ എന്നെ നിര്‍ബന്ധിച്ച് ചെയ്യിച്ചതുപോലെയാണ് എനിക്ക് തോന്നിയത്’, മോഹിനി പറഞ്ഞു.
‘അര ദിവസത്തെ ഷൂട്ടിങ്ങില്‍ ഞാന്‍ അവര്‍ക്കുവേണ്ടത് മാത്രം നല്‍കി. പിന്നീട്, അതേ രംഗം ഊട്ടിയിലും ചിത്രീകരിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിസമ്മതിച്ചു. ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ‘അത് നിങ്ങളുടെ പ്രശ്‌നമാണ്, എന്റേതല്ല. ഇതുപോലെ തന്നെയാണ് നിങ്ങള്‍ നേരത്തെയും എന്നെ നിര്‍ബന്ധിച്ച് അത് ചെയ്യിച്ചത്.’ അങ്ങനെ, എന്റെ സമ്മതമില്ലാതെ ഞാന്‍ അതിരുകടന്ന് ഗ്ലാമറസായി അഭിനയിച്ച ഒരേയൊരു സിനിമ ‘കണ്മണി’ ആയിരുന്നു. ചിലപ്പോഴൊക്കെ നമ്മുടെ ഇഷ്ടത്തിന് വിപരീതമായി കാര്യങ്ങള്‍ സംഭവിക്കും. ഈ രംഗം അങ്ങനെയൊരു സന്ദര്‍ഭമായിരുന്നു’, അവര്‍ കൂട്ടിച്ചേര്‍ത്തു.








