Spread the love

മഞ്ഞുമ്മല്‍ ബോയ്‌സിലെ കുതന്ത്രം എന്ന റാപ്പ് ഗാനത്തിന് റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളും വിവാദങ്ങളുമാണ് പല കോണിൽ നിന്നും ഉണ്ടായത്. വേടന്‍ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നും റാപ്പര്‍ മികച്ച ഗാനരചയിതാവാകുന്നത് കവികളെ പരഹസിക്കലാണെന്നുമായിരുന്നു ചിലരുടെ വിമര്‍ശനം. കൂടാതെ വേടനെതിരെ ലൈംഗിക പീഡനക്കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനവും ശക്തമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വേടനെ പിന്തുണച്ചും വിമർശകരുടെ വായടപ്പിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് കൈപത്രം ദാമോദരന്‍ നമ്പൂതിരി.

”അവാര്‍ഡിന് അര്‍ഹമായ വേടന്റെ വരികളില്‍ കവിതയുണ്ട്. അയാള്‍ സാംസ്‌കാരിക നായകനാണോ അതോ ജയിലില്‍ കിടന്ന ആളാണോ എന്നൊന്നും എനിക്കു നോക്കേണ്ടതില്ല. അതിനു ചുമതലപ്പെട്ടവര്‍ അക്കാര്യങ്ങള്‍ ശ്രദ്ധിക്കട്ടെ. ജയിലില്‍ കിടന്ന ഒരാള്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രയാസമോ തടസ്സമോ ഇല്ലാത്ത നാട്ടിലാണ് വേടന്റെ പുരസ്‌കാരലബ്ധിയെക്കുറിച്ചു ചര്‍ച്ച നടക്കുന്നതെന്ന കാര്യം കൗതുകം പകരുന്നു” എന്നാണ് കൈതപ്രം പറയുന്നത്.

വേടന്റെ കാര്യത്തില്‍ സദാചാരകാര്യം നീതിന്യായ വ്യവസ്ഥയാണു മറുപടി പറയേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതേസമയം, അയാള്‍ എന്തെഴുതി എന്നാണു ഞാന്‍ അന്വേഷിക്കുന്നത്. ‘വിയര്‍പ്പ് തുന്നിയ കുപ്പായം, നിറങ്ങള്‍ മായില്ല കട്ടായം’ എന്നെഴുതിയതിലൂടെ അവാര്‍ഡ് ലഭിച്ചതില്‍ കുറ്റമില്ല എന്നു മാത്രമേ എനിക്കു പറയാനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply