അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് തന്നെയും വിളിച്ചിരുന്നുവെന്ന് പറയുകയാണ് നടി.
‘എനിക്ക് ബിഗ് ബോസിൽ പോയി അവരെല്ലാം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കണമെന്നുണ്ടായിരുന്നു. മുമ്പ് ഞാൻ, ജയഭാരതി, ഉർവശി, ശാരദ, അംബിക അങ്ങനെ വലിയ പതിമൂന്ന് ആർട്ടിസ്റ്റുകളെവച്ച് നടത്താനിരുന്നതാണ്. അന്ന് ബിഗ് ബോസ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പതിമൂന്നുപേർ വേണമെന്ന് പറഞ്ഞു. ഞാൻ വരാം, ഇത്ര പണം തരണമെന്ന് ആവശ്യപ്പെട്ടു.ഞാൻ കുറച്ച് നിബന്ധനകൾ മുന്നോട്ടുവച്ചു ഒറ്റയ്ക്ക് മുറി വേണം, കൂടെ ടച്ചപ്പിന് ആൾ വേണം, കൂടെ ഒരു സ്ത്രീ വരും. എനിക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ അവരുണ്ടാക്കുമെന്നും പറഞ്ഞു. ബിഗ് ബോസ് എന്താണെന്ന് അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇപ്പോൾ ബിഗ് ബോസ് കാണുമ്പോഴാണറിയുന്നത്, എല്ലാവരും ഒരു മുറിയിൽ കിടക്കണമെന്നത്. രാവിലെ പോയിട്ട് വൈകിട്ട് വരാം. 120 ദിവസം നിൽക്കാൻ 120 കോടി വേണം.’- ഷീല തമാശരൂപേണെ പറഞ്ഞു.
അതേസമയം കാര്യങ്ങൾ ഇത്രയൊക്കെ തുറന്നു പറഞ്ഞെങ്കിലും ഏത് ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്ന ഷോയിൽ നിന്നാണ് കോൾ വന്നതെന്ന് ഷീല വെളിപ്പെടുത്തിയില്ല.








