നടിയും അവതാരകയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ആര്യയെ ഓർക്കാൻ മലയാളികൾക്ക് ബഡായി ബംഗ്ളാവ് എന്നൊരൊറ്റ ഷോ മതി. നടൻ മുകേഷിനും രമേഷ് പിഷാരടിക്കും ധർമജൻ ബോൾഗാട്ടിക്കുമൊപ്പമെത്തിയ ടെലിവിഷൻ പ്രോഗ്രാം അത്ര വലിയ ജനപ്രീതി നേടിയിരുന്നു. വിവാഹമോചനത്തിനും പിന്നീട് സംഭവിച്ച പ്രണയ തകർച്ചയ്ക്കുമെല്ലാം ശേഷം താരം തന്റെ മകളും ബിസിനസ്സും സിനിമകളുമൊക്കെയായി മുന്നോട്ടു പോവുകയാണ്. ഇപ്പോഴിതാ ബിഗ്ബോസിൽ പോയതിനുശേഷം സിനിമയിൽ അവസരം കുറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴത്തെ സിനിമകളിൽ കല്പനയും സുകുമാരിയുമൊക്കെ ചെയ്തത് പോലെയുള്ള ഹാസ്യ വേഷങ്ങൾ കുറയുകയാണെന്നും ആര്യ പറഞ്ഞു.
‘ഇമോഷണലി വീക്ക് ആകുമ്പോൾ കരഞ്ഞ് തീർക്കുകയാണ് പതിവ്. അതിൽ പുറത്തുവരാൻ വേറെ വഴികളില്ല. മറ്റുളളവരുടെ സുഹൃത്തായി ഇരിക്കാൻ വലിയ ഇഷ്ടമാണ്. എന്റെ അച്ഛനും ഇതുപോലെയായിരുന്നു. സുഹൃത്തെന്ന നിലയിൽ നമ്മളെ ഒരാൾ പോസിറ്റീവായി ഓർക്കുന്നത് വലിയ കാര്യമാണ്. മറ്റുളളവർ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ കേൾക്കും. പക്ഷെ ഉപദേശങ്ങളൊന്നും കേൾക്കാറില്ല. സിനിമയിൽ അവസരങ്ങൾ കുറയുന്നുണ്ട്. ബഡായി ബംഗ്ലാവിന്റെ ഭാഗമായതിനുശേഷമാണ് മലയാളികൾ എന്നെ കൂടുതലായി അറിയുന്നത്. ബിഗ്‌ബോസിൽ വന്നതിനുശേഷം അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല- ആര്യ പറയുന്നു.
സിനിമയിൽ ഹാസ്യവേഷങ്ങൾ ചെയ്യുന്ന നടിമാർ പണ്ടും ഇന്നും കുറവാണ്. പക്ഷെ ഇപ്പോഴുളള സിനിമകളിൽ അത്തരത്തിലുളള വേഷങ്ങളൊന്നും ഉണ്ടാകുന്നില്ല. സുകുമാരി അമ്മയും കൽപ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങൾ ഇപ്പോൾ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുളളതെല്ലാം റിയലിസ്റ്റിക് സിനിമകളാണ്. നടിയെന്ന നിലയിൽ എനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നില്ല. രമേശ് പിഷാരടിയുടെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു സുഹൃത്താണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. അതുകൊണ്ട് രമേശിന്റെ സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തിട്ടില്ല. അതിന് കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമയിൽ എനിക്ക് പറ്റിയ കഥാപാത്രം വരുമ്പോൾ തരുമായിരിക്കും. ഞാൻ ഒന്നും ചോദിച്ചിട്ടില്ല’- ആര്യ പറഞ്ഞു.