ചെന്നൈ: ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെ സംവിധായകന്‍ ഗൗതം മേനോൻ നടത്തിയ പ്രസ്താവന വലിയ വിമർശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. തമിഴ് താരങ്ങൾക്ക് ബിഗ് ബജറ്റ് ചിത്രങ്ങൾ ചെയ്യാനാണ് താൽപ്പര്യമെന്നും, തമിഴില്‍ കണ്ടന്‍റുള്ള ചിത്രങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനൊപ്പം തന്നെ ധനുഷും മേഘ ആകാശും പ്രധാന വേഷങ്ങളിൽ അഭിനയിച്ച എനൈ നോക്കി പായും തോട്ട എന്ന തന്‍റെ സിനിമ തന്‍റെതല്ലെന്നും പറഞ്ഞ ജിവിഎം വാർത്തകളിൽ ഇടം നേടി.അടുത്തിടെ ഒരു അഭിമുഖത്തിൽ എനൈ നോക്കി പായും തോട്ട തന്‍റെ സൃഷ്ടിയല്ലെന്ന് ഗൗതം പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമാവുകയും സംവിധായകന്‍റെ പരാമർശം വിമർശിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ താൻ എന്താണ് ഉദ്ദേശിച്ചതെന്ന് ഗൗതം മേനോൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്
എനൈ നോക്കി പായും തോട്ട എന്‍റെ സിനിമയല്ലെന്ന് ഞാൻ പറഞ്ഞത് വെറും തമാശയാണ്. പക്ഷേ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് ഗൗതം മേനോൻ ഇപ്പോള്‍ പറയുന്നത്. ഷൂട്ടിങ്ങിനിടെ പല വെല്ലുവിളികൾ നേരിട്ടതിനാൽ എനൈ നോക്കി പായും തോട്ട രണ്ടാം പകുതിയിൽ തൃപ്തനായിരുന്നില്ല. എന്നാല്‍ എന്‍റെ കൂടെ പ്രവര്‍ത്തിപ്പിച്ചവര്‍ എന്‍റെ വാക്കുകൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ അതില്‍ വിശദീകരണം നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് ഇത്രയും വിവാദമായത് താന്‍ അറിഞ്ഞില്ലെന്നും, താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവം അല്ലെന്നും ഗൗതം മേനോന്‍ പറയുന്നു.
ആ ചിത്രം മറ്റാരെങ്കിലും നിര്‍മ്മിച്ച ചിത്രം ആണെങ്കിലും, ഞാൻ ആ പ്രസ്താവന നൽകിയിട്ടുണ്ടെങ്കിൽ, അത് പൂർണ്ണമായും തെറ്റാണ്. എനൈ നോക്കി പായും തോട്ട നിർമ്മിച്ചത് ഞാനാണ്. ഞാൻ ആഗ്രഹിച്ച രീതിയില്‍ ആദ്യ പകുതിയിൽ മാത്രമാണ് സ്‌ക്രീനില്‍ എത്തിക്കാന്‍ സാധിച്ചത്. വട ചെന്നൈയുടെ തിരക്കിലായതിനാൽ എനിക്ക് ധനുഷിന്‍റെ ഡേറ്റ് ലഭിച്ചില്ല. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം എനിക്ക് പൂർത്തിയാക്കേണ്ടി വന്നു – ഗൗതം വാസുദേവ് മേനോൻ പറയുന്നു.