തങ്ങളുടെ പ്രിയപ്പെട്ട ഗോൾഡൻ റിട്രീവർ നായ ഹാപ്പിയുടെ വിയോഗത്തിൽ ദുഃഖത്തിലാണ് അംബാനി കുടുംബം. ഏപ്രിൽ 30 ന് മരണമടഞ്ഞ ഹാപ്പിക്കായി നാനാമേഖലകളിലുള്ളവരുടെ അനുശോചന സന്ദേശമെത്തുന്നുണ്ട്. തന്റെ ഊഷ്മളമായ സാന്നിധ്യം കൊണ്ടും സൗമ്യമായ ഇടപെടലിനും പേരുകേട്ട ഹാപ്പിക്ക് അംബാനി കുടുംബത്തിലെ ഒരംഗമെന്ന പരിഗണന ലഭിച്ചിരുന്നു. ആനന്ദ് അംബാനിയുടെ വിവാഹമടക്കമുള്ള കുടുംബത്തിന്റെ എല്ലാ അവിസ്മരണീയ നിമിഷങ്ങളിലും ഹാപ്പി നിറസാന്നിധ്യമായിരുന്നു.
മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയാണ് ഹാപ്പിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നത്. ഒരു മൃഗസ്‌നേഹികൂടിയായ ആനന്ദ് വംശനാശഭീഷണി നേരിടുന്നതും ദുർബലവുമായ ജീവികളെ സംരക്ഷിക്കുന്നതിനായി ജാംനഗറിൽ സ്ഥാപിച്ച വന്യജീവി സംരക്ഷണ കേന്ദ്രം-‘വൻതാര’ പ്രശസ്തമാണ്
ഹാപ്പിയുടെ വിയോഗത്തെ തുടർന്ന് വൻതാരയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഹാപ്പിക്കായി ഒരു വികാരഭരിതമായ പ്രസ്താവന പങ്കുവച്ചു. “ഇന്ന്, ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനായ ഹാപ്പിക്ക് ഞങ്ങൾ വിടപറയുന്നു. സ്നേഹം നിറഞ്ഞ കണ്ണുകളും സന്തോഷം നിറഞ്ഞ ഹൃദയവുമുള്ള ഒരു സൗമ്യമായ ആത്മാവ്. അവന്റെ സാന്നിധ്യം എല്ലാ മുറികളിലും വെളിച്ചം കൊണ്ടുവന്നു. അവന്റെ അഭാവം ആർക്കും നികത്താൻ കഴിയാത്ത ഒരു ഇടം അവശേഷിപ്പിച്ചു. ‘വന്താരിയൻ’ എന്ന പേര് അവൻ അഭിമാനത്തോടെ വഹിച്ചു – എല്ലാവരും അവനെ സ്നേഹിച്ചു. പ്രിയപ്പെട്ട ഹാപ്പി. നിന്നെ എപ്പോഴും മിസ് ചെയ്യും.” പോസ്റ്റിൽ കുറിച്ചു.