എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകളിൽ ഒരു കരുതലുണ്ടാകുന്നത് നല്ലതാണ്. ഇന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്.ബാങ്ക് എടിഎമ്മിൽ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതൽ 23 രൂപയും ജിഎസ്ടിയും നൽകണം. നിലവിലെ 21 രൂപയിൽനിന്നു 2 രൂപയാണു വർധന. ഓരോ മാസവും സ്വന്തം ബാങ്ക് എടിഎമ്മുകളിൽ 5 ഇടപാടുകളാണു സൗജന്യം. ഇതിനു പുറമേ, ഇതര ബാങ്ക് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു സ്ഥലങ്ങളിൽ അഞ്ചും ഇടപാടുകൾ സൗജന്യമാണ്. ഇതിനുശേഷമുള്ള ഇടപാടുകൾക്കാണു നിരക്കു കൂടുന്നത്.
എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങൾ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർത്ഥന മാനിച്ചാണ് ആർബിഐ നിരക്ക് വർദ്ധനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.പുതിയ പരിഷ്കാരം എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നവർക്ക് ചിലവ് വർദ്ധിപ്പിക്കാനിടയാക്കും. യുപിഐ പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ ഉപയോഗിക്കുന്നത് വ്യാപകമാക്കുകയും എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുകയും വേണം. എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കൃത്യമായ ആസൂത്രണമില്ലെങ്കിൽ 500 രൂപ പിൻവലിച്ചതിന് 23 രൂപ ബാങ്കിന് നൽകേണ്ടി വരും.