Spread the love
നിലമ്പൂർ എടവണ്ണയില്‍ ചെള്ള്‌ പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

നിലമ്പൂർ: എടവണ്ണയില്‍ ചെള്ള്‌ പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. എടവണ്ണ കുണ്ടുതോടിലെ മൂലത്ത്‌ ഇല്യാസ്‌ (51) ആണ്‌ മരിച്ചത്‌. പനിയും ശരീരവേദനയെയും തുടര്‍ന്ന്‌ മഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന്‌ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ 15 നാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു.

മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ്‌ ചെള്ളു പനി സ്‌ഥിരീകരിച്ചത്‌. ചികിത്സക്കിടെയാണ്‌ മരണപ്പെട്ടത്‌. ഖബറടക്കം ഇന്ന് എടവണ്ണ കുണ്ടുതോട്‌ സുന്നി ജുമാ മസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍.

അടുത്തിടെയായി ചെള്ളുപനി ബാധിച്ചു മലപ്പുറത്തു രണ്ടു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ചെള്ള്, ജീവികളിലുണ്ടാകുന്ന പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനിക്ക് കാരണമാകും. ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.

ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്തധമനികളില്‍ കടന്നുകൂടുന്നു. പുനരുത്പാദനം നടത്തി ശരീരത്തില്‍ വളരുകയും ചെയ്യുന്നു. ചെള്ളിന്റെ കടിയേല്‍ക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പുനിറം പ്രത്യക്ഷപ്പെടും. പത്ത് ദിവസം മുതദല്‍ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്‌നങ്ങള്‍, ശരീരം വിറയല്‍ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍.

രോഗം കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളര്‍ത്തുമൃഗങ്ങളില്‍ ചെള്ളുണ്ടെങ്കില്‍ ഒഴിവാക്കുക, എലികളില്‍ നിന്നുള്‍പ്പെടെ ചെള്ള് കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റിനിര്‍ത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍. ഡോക്‌സിസൈക്ലിന്‍ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ ആരംഭിച്ചയുടനെ മരുന്ന് നല്‍കുന്നതാണ് ഏറ്റവും ഉചിതം.രോഗം തടയാന്‍ വാക്‌സിനുകള്‍ ലഭ്യമല്ല. രോഗത്തിന് കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണകാരണമാകും. ചെള്ള് ധാരാളമായി കാണപ്പെടുന്ന കുറ്റിക്കാടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

Leave a Reply