Spread the love

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ അറബിക് പ്രിൻറുകളുള്ള കുർത്ത ധരിച്ചതിന് ജനക്കൂട്ടം ആക്രമിച്ച യുവതിയെ രക്ഷിച്ച് പൊലീസ്. ഭർത്താവിനൊപ്പം റെസ്റ്റോറന്റിലെത്തിയ യുവതിയാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്ക് ഇരയായത്.
യുവതി ധരിച്ച കുർത്തയിൽ പ്രിൻറ് ചെയ്ത അറബിക് അക്ഷരങ്ങൾ കണ്ട് ചിലർ ഖുറാൻ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ചതാണ് മർദ്ദനത്തിന് കാരണം. ഇതോടെ യുവതി മതനിന്ദ നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം അവരെ വളഞ്ഞു. കുർത്ത ഉടൻ ദേഹത്തുനിന്ന് മാറ്റാൻ ജനം ആക്രോശിച്ചതോടെ ചിലർ പൊലീസിനെ അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ എഎസ്പി സൈയീദ ഷെഹർബാനോ നഖ്വി ജനക്കൂട്ടവുമായി സംസാരിച്ച് രംഗം ശാന്തമാക്കി. തുടർന്ന് യുവതിയെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച് ജീപ്പിൽ കയറ്റികൊണ്ടുപോയി. പൊലീസ് ഉദ്യോഗസ്ഥ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിന്റെയും ആളുകൾ യുവതിക്ക് ചുറ്റും നിന്ന് മുദ്രാവാക്യം മുഴക്കുമ്പോൾ യുവതി കൈകൊണ്ട് മുഖം മറയ്ക്കുന്നതിന്റെയും വിഡിയോ പൊലീസ് പ്രചരിപ്പിച്ചിരുന്നു.

അക്രമകാരികളായ ജനത്തോട് അവസരോചിതമായി ഇടപെട്ട വനിതാ ഉദ്യോഗസ്ഥയെ പഞ്ചാബ് പൊലീസ് അധികൃതർ അഭിനന്ദിച്ചു. പൊലീസ് മെഡലിന് ഇവരുടെ പേര് ശുപാർശ ചെയ്തതായി എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഐജി ഡോ.ഉസ്മാൻ അൻവർ പറയുന്നു.
ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. നല്ല ഡിസൈൻ ആണെന്ന് തോന്നിയതുകൊണ്ടാണ് കുർത്ത വാങ്ങിയതെന്ന് പിന്നീട് യുവതി വ്യക്തമാക്കി.

Leave a Reply