മധ്യപ്രദേശിലെ ഉജ്ജൈയിനിൽ പട്ടത്തിൻ്റെ നൂൽ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. 20കാരിയായ യുവതി സ്‌കൂട്ടറിൽ പോകുമ്പോൾ പട്ടനൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഇതോടെ യുവതിയുടെ കഴുത്ത് കീറി. തുടർന്ന് രക്തം വാർന്ന് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
അതേസമയം സ്‌കൂട്ടറിൽ യാത്രചെയ്യവേ യുവതിയുടെ പിന്നിലിരുന്ന പെൺകുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. ഉജ്ജൈയിനിലെ മാധവ് നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന സീറോ പോയിന്റ് ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. ആരാണ് പട്ടം പറത്തിയതെന്നോ ആരുടെ പട്ടമായിരുന്നുവെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയാണ്.
പട്ടനൂൽ ചൈനീസ് സ്ട്രിങ് ആയതിനാലാണ് അപകടത്തിന്റെ തീവ്രത വർദ്ധിച്ചതെന്നാണ് പ്രാഥമിക നിഗമനം. താരതമ്യേന മൂർച്ചയേറിയ നൂലാണ് ചൈനീസ് സ്ട്രീങ്. ഇതിൽ പൗഡർ രൂപത്തിലുള്ള ഗ്ലാസ് കൊണ്ട് ആവരണം ചെയ്തിട്ടുണ്ട്. പട്ടം പറത്തുന്ന സമയത്ത് ആകാശത്തുള്ള മറ്റ് പട്ടങ്ങളുടെ നൂലിനെ മുറിക്കാൻ കെൽപ്പുള്ളവയാണ് ചൈനീസ് സ്ട്രിങ്ങുകൾ. അതിനാൽ ഇത്തരം നൂലുകൾ വിൽപനയും വിതരണവും നടത്തുന്ന കച്ചവടക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.