‘ജമ്നാപ്യാരി’ അടക്കം നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. വീട്ടുകാരോട് സഹായം ചോദിക്കേണ്ട അവസ്ഥ ഇതുവരെ വന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. ഇരുപത്തിയൊന്ന് വയസുമുതൽ തന്റെ എല്ലാ കാര്യങ്ങളും സ്വന്തമായിട്ടാണ് ചെയ്യുന്നതെന്നും കാറും വീടുമൊക്കെ അച്ഛന്റേതാണെന്നും നടി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഒന്നിവിടുന്ന് പോകുമോയെന്നാണ് ഇപ്പോൾ മാതാപിതാക്കൾ പറയുന്നതെന്നും നടി തമാശരൂപേണ പറയുന്നു. ‘ഞാനും സഹോദരിയും ജനിച്ച നാളുമുതൽ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. ഒരു കാലം കഴിഞ്ഞാൽ നമ്മൾ അവിടുന്ന് പോകണമല്ലോ, സ്വയം ജീവിച്ച് പഠിക്കാനും ലോകം അറിയാനുമൊക്കെ പോണമല്ലോ. എല്ലാം പരീക്ഷിച്ചുനോക്കാൻ എനിക്കിഷ്ടമാണ്. കല്യാണം കഴിക്കാനും ഇഷ്ടമാണ്. പക്ഷേ അത്രയും ചേരുന്ന ഒരാളെ കിട്ടിയാൽ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളു.
നടക്കേണ്ട കാര്യങ്ങളൊക്കെ നടക്കേണ്ട സമയത്ത് നടക്കണമെന്നും ഇല്ലെങ്കിൽ ഫ്രസ്‌ട്രേഷൻസ് വരുമെന്നും അമ്മ പറയാറുണ്ട്. ഇരുപത്തിയാറ്, ഇരുപത്തിയേഴ് വയസുള്ളപ്പോൾ കല്യാണത്തെപ്പറ്റി അച്ഛൻ പറഞ്ഞിരുന്നു. ഇപ്പോൾ പറയുന്നില്ല.’ – ഗായത്രി വ്യക്തമാക്കി.
ബോളിവുഡിലും ഹോളിവുഡിലുമൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഗായത്രി സുരേഷ് പറയുന്നു. ‘ഇപ്പോൾ അതൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. ബോളിവുഡിലേക്ക് ഇവിടുന്ന് എത്ര പേർ പോകുന്നു. ഓപ്പണാണ്, ഒരുപാട് അവസരങ്ങളുണ്ട്. നമുക്ക് വേണമെന്നുണ്ടെങ്കിൽ ഹോളിവുഡിൽ വരെയെത്താം.’- ഗായത്രി പറഞ്ഞു.