മുബൈയിലെ ബാന്ദ്ര എന്നുകേട്ടാൽ സ്വാഭാവികമായും ആളുകൾക്ക് ആദ്യം മനസ്സിൽ ഓടിവരിക ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്റെ ആഡംബര വീടായ മന്നത്തിനെയും കുറിച്ചാണ്. പ്രമുഖ നടനും കരീന കപൂറിന്റെ ഭർത്താവുമായ സെയ്ഫ് അലി ഖാൻ കഴിഞ്ഞ ദിവസമായിരുന്നു വീട്ടിൽ അതിക്രമിച്ചു കയറിയ ആളിൽ നിന്നുംകുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആയത്. ഇതോടെ വാർത്തകളിൽ ഇടം പിടിച്ച ബാന്ദ്രയെ കുറിച്ചും സ്ഥലത്ത് സ്വത്തുവകകളുള്ള താരങ്ങളെ കുറിച്ചും വിവിധ സൗകര്യങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ചുമാണ് പൊതുജനങ്ങളുടെ ചർച്ച മുഴുവൻ.
സെയ്ഫ് അലി ഖാനും ഷാരൂഖ് ഖാനും പുറമെ സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാര്‍ട്‌മെന്റും ആമിര്‍ ഖാന്റെ ഫ്രീദാ അപ്പാര്‍ട്ട്‌മെന്റും ജോണ്‍ എബ്രഹാമിന്റെ വില്ല ഇന്‍ ദി സ്‌കൈ, രണ്‍ബീര്‍ കപൂറിന്റെ കൃഷ്ണരാജ് എന്നീ വീടുകളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുക്കറിന്റെ വസ്തുവും എല്ലാം ഇരിക്കുന്നത് ബാന്ദ്രയിലാണ്. മാത്രവുമല്ല പ്രധാനപ്പെട്ട ഫിലിം സ്റ്റുഡിയോകളും ആഡംബര ഷോപ്പിങ് മാളുകളും ടോപ്പ് റസ്റ്ററന്റുകളും കോര്‍പറേറ്റ് ഹബ്ബുകളും ആര്‍.ബി.ഐ, യു.എസ് കോണ്‍സുലേറ്റ്, നെറ്റ്ഫ്‌ളിക്‌സ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍, ജിയോ, ആപ്പിള്‍ തുടങ്ങിയവയുടേയെല്ലാം ഓഫീസുകള്‍ ബാന്ദ്ര ഈസ്റ്റിലും വെസ്റ്റിലുമായിട്ടാണുള്ളത്.
കാര്യങ്ങൾ എന്തൊക്കെ സൗകര്യവും അട്ട്രാക്ഷനും ഉണ്ടെന്നു പറഞ്ഞാലും സുരക്ഷ ഇല്ലല്ലോ എന്നാണ് പൊതുജന സംസാരം. സെയ്ഫ് അലി ഖാൻ നേരിട്ട ഗുരുതര അപകടത്തോടെ എത്ര കോടികള്‍ കൊടുത്ത് വാങ്ങിയ വീട് ആണെന്ന് പറഞ്ഞാലും സമാധാനത്തോടെ ഉറങ്ങാന്‍പറ്റിയില്ലെങ്കില്‍ പിന്നെ അതുകൊണ്ട് എന്താണൊരു പ്രയോജനം? എന്നാണ് പലരും ചോദിക്കുന്നത്. ബാന്ദ്രയിലെ ഒരു സെന്റിന് ഒന്നരക്കോടി രൂപയാണെന്നും 100 കോടി മുതൽ 200 കോടി വരെ വിലയുള്ള വസതികളുമാണ് ബാന്ദ്രയിൽ ഉള്ളത് എന്നുമാണ് വിവരം.
ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ അപ്പാര്‍ട്‌മെന്റില്‍ ഇതിക്രമിച്ചുകയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച വാര്‍ത്തയോടെയാണ് വ്യാഴാഴ്ച്ച ബോളിവുഡ് ഉണര്‍ന്നത്. ഇതിനും മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ബാന്ദ്രയെ നടുക്കിയ ഒരു കൊലപാതകം സംഭവിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 12-ന് എന്‍.സി.പി നേതാവ് ബാബാ സിദ്ദിഖിക്കുനേരെ വെടിവെയ്പ്പുണ്ടായത് ബാന്ദ്രയിലെ അദ്ദേഹത്തിന്റെ മകന്‍ സീഷാന്‍ സിദ്ദീഖിയുടെ ഓഫീസിന് മുന്നില്‍വെച്ചാണ്. ആശുപത്രിയിലെത്തും മുമ്പെ അദ്ദേഹം മരിച്ചു. അതിനും മുമ്പ് ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാര്‍ട്‌മെന്റിന് നേരെയും ആക്രമണമുണ്ടായി.