Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ നൂറിലധികം പേർ മരിച്ചു. യമുനയിൽ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഉയർന്നു. ഹിമാചൽപ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയിട്ടുണ്ട്. ഹരിയാനയിലെ ഹികുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതോടെയാണ് യമുനാ നദി ഡൽഹിയിൽ കരകവിഞ്ഞത്.

207.66 അടിയാണ് നിലവിൽ യമുനയിലെ ജലനിരപ്പ് 1978ന് ശേഷം ഇതാദ്യമായാണ് യമുനാ നദിയിലെ ജലനിരപ്പ് 207 അടിക്ക് മുകളിൽ ഉയരുന്നത്. യമുനക്ക് സമീപം താമസിക്കുന്ന കർഷകർ ഉൾപ്പടെയുള്ളവരെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഡൽഹി സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഹിമാചൽപ്രദേശിൽ നിന്ന് ഹരിയാനയിലേക്ക് വെള്ളം തുറന്നുവിടുന്ന അളവ് കുറച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. യമുനയിലെ ജലനിരപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.

Leave a Reply