Spread the love

സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റില്‍ നടത്തി അശ്ലീല പരാമര്‍ശത്താല്‍ യൂട്യൂബർ രൺവീർ അലഹബാദിയ വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്. യൂട്യൂബര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ കാമുകി നിക്കി ശർമ്മ  വേർപിരിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവർ വളരെക്കാലമായി ഡേറ്റിംഗിലാണെന്നാണ് അഭ്യൂഹങ്ങള്‍.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ രൺവീറും നിക്കിയും പരസ്പരം അൺഫോളോ ചെയ്തതായി ബോളിവുഡ് ഷാദിസിന്‍റെ റിപ്പോർട്ട് പറയുന്നു. ഇതോടെയാണ് ഇവര്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വരുന്നത്. എന്നിരുന്നാലും, തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് രൺവീർ ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. 

“നിങ്ങളുടെ ശരീരം ഭക്ഷണം നിരസിച്ചേക്കാം, ചിലപ്പോള്‍ ഊര്‍ജ്ജം നിരസിച്ചേക്കാം. നിങ്ങളുടെ ശരീരം ചില സ്ഥലങ്ങളെയോ ആളുകളെയോ വസ്തുക്കളെയോ നിരസിക്കാൻ തുടങ്ങിയാൽ, അത് ശ്രദ്ധിക്കണം” എന്ന നിക്കിയുടെ പുതിയ ഇന്‍സ്റ്റ സ്റ്റാറ്റസും ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ സൂചന നല്‍കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത

സമയ് റെയ്നയുടെ ഷോയില്‍ അടുത്തിടെ നടത്തിയ പരാമർശങ്ങളാണ്  ബിയർബൈസെപ്‌സ് എന്ന് അറിയപ്പെടുന്ന രൺവീറിന്  തിരിച്ചടിയായത്.  ഷോയിലെ ഒരു മത്സരാർത്ഥിയോട് അസഭ്യമായ ചോദ്യം ചോദിച്ചതാണ് ഇപ്പോള്‍ വിവാദമായത്. 

അതേ സമയം പോഡ്‌കാസ്റ്റർ രൺവീർ അലഹബാദിയ, കൊമേഡിയന്‍ സമയ് റെയ്‌ന എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. അസാം പൊലീസ് തിങ്കളാഴ്ച ഫയല്‍ ചെയ്ത എഫ്ഐആറിന് പുറമേയാണ് ഇത്. 

ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻ്റെ സെക്ഷൻ 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്. അലഹബാദിയ, റെയ്‌ന എന്നിവരെ പ്രതി ചേര്‍ത്ത് കേസ് എടുത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു.

മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രൂപാലി ചകാങ്കർ ഷോയുടെ പേരില്‍ പരാതി ലഭിച്ചതായും സംപ്രേക്ഷണം നിർത്തിവയ്ക്കാൻ പോലീസ് വകുപ്പിന് നിർദ്ദേശം നല്‍കിയതായും അറിയിച്ചിരുന്നു. അതേ സമയം വിവാദ എപ്പിസോഡ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.  

Leave a Reply