തിരുവനന്തപുരം: ജയിലിനുള്ളിലെ അനധികൃത ഫോൺ ഉപയോഗം തടയാൻ മൊബൈൽ എൻഹാൻസ്ഡ് സ്പെക്ട്രം അനലൈസർ (എം.ഇ.എസ്.എ) സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള നീക്കവുമായി ജയിൽ വകുപ്പ്. ഇനി ജയിലിലേക്ക് മൊബൈൽ ഫോൺ ഒളിപ്പിച്ച് കയറ്റിയാലും അതിൽനിന്നും ഫോൺ വിളിക്കാൻ ശ്രമിച്ചാലും ഉടനെ അധികൃതർക്ക് വിവരം ലഭിക്കും.
ഫോൺ കാളുകൾ പരിശോധിക്കാനും തടയാനുമായി ജയിൽ വളപ്പിൽ പ്രത്യേക ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്. ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ജയിൽ ഉദ്യോഗസ്ഥരുടെ ദേശീയ സമ്മേളനത്തിൽ തിഹാർ ജയിൽ അധികൃതരാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.ഒരു കോടി രൂപയാണ് ടവർ സ്ഥാപിക്കാനുള്ള ചെലവ്. സംസ്ഥാനത്തെ എല്ലാ മൊബൈൽ സേവനങ്ങളും ലഭിക്കുന്ന ടവർ ജയിൽ വളപ്പിൽ സ്ഥാപിക്കുന്നതാണ് ആദ്യഘട്ടം. ടവറിലേക്ക് വരുന്ന കാളുകൾ ടെലിഫോൺ വിങ് ദിവസവും പരിശോധിക്കും. ആവശ്യമില്ലാത്ത കാളുകൾ ബ്ലോക്ക് ചെയ്യും. ജയിലിനുള്ളിലേക്ക് രഹസ്യമായി മൊബൈൽ കടത്തിയാലും ഫോൺ വിളിക്കുമ്പോൾ ടവർ പരിശോധനയിൽ കുടുങ്ങും.