Spread the love
️‘ജീവിക്കാൻ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് പറഞ്ഞു’: കഴിഞ്ഞ വർഷം ഓണം ബമ്പർ അടിച്ച ജയപാലൻ

തൃപ്പുണ്ണിത്തുറ: ഓണം ബമ്പർ അടിച്ച ഭാഗ്യവാനാണ് വാർത്തയിലെ താരം. ഇതോടെ, കഴിഞ്ഞ വർഷത്തെ ഭാഗ്യവാന്റെ വിശേഷങ്ങളും വൈറലാകുന്നു. ഓട്ടോക്കാരനായ തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലനാണ് കഴിഞ്ഞ വർഷത്തെ ഭാഗ്യവാൻ. 2021ലെ തിരുവോണം ബംപറിന്റെ 12 കോടിയാണ് ജയപാലനെ തേടിയെത്തിയത്. എന്നാൽ, ലോട്ടറി അടിച്ച ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നാണ് ജയപാലൻ പറയുന്നത്. ലോട്ടറി അടിച്ചതിന് പിന്നാലെ വധ ഭീഷണിയും ജയപാലന് നേരിടേണ്ടി വന്നു.

‘എനിക്ക് മൂന്ന് ഊമ കത്തുകളാണ് വന്നത്. 64 ലക്ഷം കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒന്ന്. കത്തിലൊരു ഫോൺ നമ്പറും ഉണ്ടായിരുന്നു. തൃശ്ശൂര് ചേലക്കരയിലുള്ളതാണ് ആ നമ്പർ. ആദ്യത്തെ കത്ത് വന്നപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ജീവിക്കാൻ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് പറഞ്ഞും ഒരു കത്തുണ്ടായിരുന്നു. മരണത്തെ എനിക്ക് പേടിയൊന്നും ഇല്ല. ഓടി ഒളിക്കുകയും ഇല്ല ജനിച്ചാൽ എന്നായാലും മരിക്കണമല്ലോ’, ജയപാലൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി അടിച്ച് 35 ദിവസത്തിനുള്ളിൽ എനിക്ക് ലോട്ടറിയുടെ സമ്മാനം കിട്ടി. 7 കോടി നാല്പത്തി നാലര ലക്ഷം രൂപയാണ് കിട്ടിയത്. അതിൽ നിന്നും 1 കോടി 45 ലക്ഷം എനിക്ക് അടുത്തിടെ ടാക്സ് അടക്കേണ്ടി വന്നു. ഞാൻ ഇന്നും പഴയത് പോലെയാണ്. ഒരു മാറ്റവും ഇല്ല. ഓട്ടോ ഓടിച്ച് തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. നമ്മൾ സാധാരക്കാരായിരുന്നു. കാശ് വന്നെന്ന് കരുതി പൊങ്ങച്ചം കാണിക്കാൻ പറ്റില്ലല്ലോ. പിന്നെ എന്റെ കടങ്ങളൊക്കെ തീർത്തു. കുറച്ച് പാവങ്ങളെ സഹായിച്ചു. മക്കൾക്ക് വേണ്ടി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കി തുക ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ പലിശ മ്യൂച്വൽ ഫണ്ടിലേക്കും മാറ്റിയിട്ടുണ്ട്. ഓട്ടോ ഫൈനാൻസ് മാത്രം തീർത്തിട്ടില്ല’, ജയപാലൻ പറയുന്നു.

Leave a Reply