Spread the love

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടിയും അവതാരകയുമായ ജുവൽ മേരി. തന്റെ കാൻസർ അതിജീവന യാത്രയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ ജുവൽ തുറന്നു പറഞ്ഞത്. 2023ൽ തനിക്ക് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചുവെന്നും ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമെല്ലാം ഒടുവിൽ താൻ രോഗത്തെ അതിജീവിച്ചു എന്നുമായിരുന്നു ജുവൽ തുറന്നു പറഞ്ഞത്. തന്റെ കാൻസർ പോരാട്ടത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞത് സമാന അവസ്ഥകളിലൂടെ കടന്നുപോവുന്നവർക്ക് ഏതെങ്കിലും രീതിയിൽ അവർക്ക് ഗുണകരമാവുമെങ്കിൽ ആവട്ടെ എന്നോർത്താണെന്നും ജുവൽ കൂട്ടിച്ചേർത്തു.

“2023ൽ നടന്ന സർജറിയെ കുറിച്ച് ഇപ്പോൾ എന്തിനു പറയുന്നു എന്നാണ് പലരും ചോദിക്കുന്നത്. പലർക്കും കാര്യം മനസ്സിലായിട്ടില്ല. ഞാനിപ്പോഴും അസുഖബാധിതയാണെന്ന് ചിലർ കരുതുന്നത്. എന്റെ ട്രീറ്റ്‌മെന്റ് പൂർണമായി കഴിഞ്ഞു. എനിക്കിപ്പോൾ യാതൊരു അസുഖവുമില്ല. ഇപ്പോൾ ഞാൻ പെർഫെക്റ്റ്ലി ഹെൽത്തി ആയിട്ടുള്ളൊരു ആളാണ്. ഇതൊക്കെ എന്തിനാണ് പറയുന്നു എന്നു ചോദിക്കുന്നവരോട്, എന്റെ ഡിവോഴ്സ് ആയാലും കാൻസർ ആയാലും സമാനമായ ചുറ്റുപാടുകളിലൂടെ കടന്നുപോവുന്ന ഒരുപാട് പേർ കാണും. അവർക്കു വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.  ഒരുപാട് ഇരുട്ടുള്ളൊരു കടലിലൂടെ പോവുമ്പോൾ എവിടെയെങ്കിലും ഒരു ലൈറ്റ് ഹൗസ് കാണുന്നത് നമുക്ക്  ദിശ മനസ്സിലാക്കാൻ  എളുപ്പമാണെന്നു പറയും. ഞാൻ ചെറിയൊരു ചൂട്ട് കത്തിച്ചതേയുള്ളൂ. അത് വേണ്ടവർക്ക് മാത്രം വേണ്ടിയാണ്. എന്റെ കഥ എല്ലാവരും അറിഞ്ഞതുകൊണ്ട് ഒരുപകാരമില്ല. പക്ഷേ ചിലർ അത് കേൾക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാൻ തുറന്നു പറഞ്ഞത്,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ജുവൽ വ്യക്തമാക്കി.

തന്റെ കാൻസർ പോരാട്ട ദിവസങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ജുവൽ വീഡിയോയിൽ പങ്കിട്ടു. “ആ സമയത്തെ യാത്ര ചെറുതായി നിങ്ങളെ കാണിക്കാം. ഞാനത് എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞത് കഴിഞ്ഞു. വരാനുള്ളത് വരും. ഇപ്പോഴുള്ളതാണ് ജീവിതം, കൂടെയിൽ നസ്രിയ പറഞ്ഞതു പോലെ. നമ്മൾ ഇന്ന് ജീവിക്കുക. മരിക്കാൻ സമയമാവുമ്പോൾ മരിച്ചോളും. അപ്പോ മരിക്കാന്നെ. അതുവരെ നമുക്കു ജീവിക്കാം.” “സർജറിയ്ക്കു മുൻപുള്ള ചിത്രമാണ്. പേടിയുണ്ടായിരുന്നു പക്ഷേ ഞാൻ ചിരിച്ചു. സർജറി കഴിഞ്ഞിട്ടും ഞാൻ ഒരുങ്ങി പൊട്ടൊക്കെ തൊട്ട് ചിരിച്ചുകൊണ്ടേയിരുന്നു.  അന്ന് ഞാൻ ചിരിക്കുകയായിരുന്നു. ഇന്നും അതൊക്കെ ഓർക്കുമ്പോൾ ഞാൻ ചിരിക്കുകയാണ്. കാരണം അയാം ബ്ലഡി സർവൈവ്ഡ് ഇറ്റ്,” ജുവൽ കൂട്ടിച്ചേർത്തു

Leave a Reply