ഹോട്ടൽ മുറിയിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന് ജീവൻ ഉണ്ടായിരുന്നുവെന്ന് ഹോട്ടലുടമ. മുറിയുടെ വാതിൽ തുറന്നാണ് കിടന്നിരുന്നതെന്ന് ഹോട്ടലുടമ സന്തോഷ് പറഞ്ഞു. നിലത്ത് വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ പോലീസിനെയും സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറെയും വിവരമറിയിച്ചു. എല്ലാവരും ചേർന്ന് ആംബുലൻസിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയം ജീവനുണ്ടായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു.
റൂം ചെക്കൗട്ട് എന്ന് കലാഭവൻ നവാസ് അഭിനയിക്കുന്ന സിനിമയുടെ ഭാഗമായുള്ള പ്രൊഡക്ഷനിൽ നിന്ന് വിളിച്ചുപറഞ്ഞു. ഒരു റൂമിൽ അസീസ് ഉണ്ടായിരുന്നു. നവാസ് മറ്റൊരു റൂമിലുമായിരുന്നു. നവാസ് ചെക്കൗട്ട് ആകാത്തതിനാൽ പ്രൊഡക്ഷൻ കൺട്രോളർ ശശി വിളിച്ച് പറഞ്ഞതനുസരിച്ച് മുറിയുടെ ബെൽ അടിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഡോറിൽ പിടിച്ചപ്പോൾ വാതിൽ തുറന്ന് കിടക്കുന്നതായി മനസ്സിലായി. മുറിയിൽ നിലത്ത് വീണ് കിടക്കുന്ന അവസ്ഥയിലായിരുന്നു നവാസ്. ഉടൻ തന്നെ പോലീസ് ഉൾപ്പെടെയുള്ളവരെ വിവരമറിയിക്കുകയായിരുന്നുവെന്ന് സന്തോഷ് വ്യക്തമാക്കി.
കഴിഞ്ഞ 25 ദിവസങ്ങളായി നവാസ് ഈ ഹോട്ടലിൽ തന്നെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 25നാണ് നവാസ് പ്രകമ്പനം എന്ന സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. നാളെയും മറ്റന്നാളും നവാസിന് ചിത്രീകരണം ഉണ്ടായിരുന്നില്ല. ഇതിനാൽ വീട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് നവാസിൻ്റെ മരണം സംഭവിച്ചത്.









