Spread the love

അകത്തേത്തറ ∙ ചെക്കിനിപ്പാടത്തു ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീടിനു തകർത്തു . വീട്ടിലുണ്ടായിരുന്ന അമ്മയും മകളും തലനാരിഴയ്ക്കു രക്ഷപ്പെട്ടുപുതുവർഷ ദിനത്തിൽ രാത്രി പതിനെ‍ാന്നരയേ‍ാടെയാണു നാടിനെ ആശങ്കയിലാക്കി കാട്ടാന എത്തിയത്. ചെക്കിനിപ്പാടത്ത് ജാനകിയും മകൾ അഞ്ജുവും വീട്ടിൽ കിടന്നുറങ്ങുന്ന സമയത്ത് എത്തിയ ആന വീടിനടുത്തു നിന്ന പപ്പായ മരം മറിച്ചിട്ടു. ഇതിനു ശേഷം വീടിന്റെ ഷീറ്റ് മേഞ്ഞ ഭാഗം വലിച്ചിട്ടു. ഇതിനിടെ ഓടുകൾ താഴെവീണു പൊട്ടി. മുൻവശത്തെ ഇരുമ്പുതൂണും തകർത്തു. ശബ്ദം കേട്ടു ഭയന്ന ജാനകിയും മകളും ഇറങ്ങിയോടുകയായിരുന്നു.

ഇതിനിടെ സ്ഥലത്തെത്തിയ പരിസരവാസികൾ ഓലപ്പടക്കം പൊട്ടിച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടാന പാഞ്ഞെത്തിയതോടെ എല്ലാവരും ഓടി. സംഘത്തിലുണ്ടായിരുന്ന ബാബുവിനു വീണു പരുക്കേറ്റു. അരമണിക്കൂറിലേറെ പ്രദേശത്തു ഭീതി പരത്തിയ കാട്ടാനയെ വനംവകുപ്പ് ജീവനക്കാരെത്തിയാണു കാട്ടിലേക്കു തിരിച്ചയച്ചത്.പ്രദേശത്തു മുൻപ് ഒട്ടേറെത്തവണ ആനയിറങ്ങിയിട്ടുണ്ട്. വാഴയും മരച്ചീനിയുമുൾപ്പെടെ കൃഷികൾ നശിപ്പിക്കുന്നതു പതിവാണ്.

Leave a Reply