Spread the love
കേരള കൈതച്ചക്ക 50 മണിക്കൂറിൽ ട്രെയിനിൽ ദില്ലിയിലെത്തും; വൻ വിജയവുമായി വാഴക്കുളത്തെ കർഷകർ

ഇന്നലെ ദില്ലിക്ക് പോയ നിസാമുദ്ദീന്‍ എക്സ്പ്രെസ്സിൽ, ഹരിയാനയിലെ ഹിസാറിലുള്ള ഹരിയാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ട ഡിയെം അഗ്രോ എല്‍എല്‍പി എന്ന സ്റ്റേറ്റ്‌പിനു രണ്ടര ടണ്‍ കൈതച്ചക്ക വാഴക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള പൈനാപ്പിൾ ഫാര്‍മേഴ്‌സ് അസോസിയഷന്‍ ആദ്യമായി ട്രെയിൻ വഴി ദില്ലിക്കയച്ചു. കൈതച്ചക്ക അയക്കുന്നതിന് കിസാന്‍ റെയില്‍ ഉപയോഗപ്പെടുത്തുന്നതിനായി റെയില്‍വേ ഏറെക്കാലമായി ബന്ധപ്പെടാറുണ്ടെന്നും സാഹചര്യങ്ങള്‍ ഇപ്പോഴാണ് ഒത്തുവന്നതെന്നും അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് തോട്ടുമാറി പറഞ്ഞു. റോഡ് മാർഗമാണ് ഇതുവരെ കൈതച്ചക്ക ഉത്തരേന്ത്യയിലെത്തിയത്. അഞ്ച് ദിവസം ദിവസം കൊണ്ട് ദില്ലിയിലെത്തിയിരുന്ന ചരക്കാണ് ട്രെയിന്‍ വഴി 50 മണിക്കൂര്‍ കൊണ്ട് എത്തിക്കുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും റെയില്‍വേയുടേയും വലിയ പിന്തുണയോടെയാണ് ഇത് സാധ്യമായത്. ഈ പരീക്ഷണം വിജയിച്ചാല്‍ റെയില്‍ വഴി കൂടുതല്‍ കൈതച്ചക്ക തുടര്‍ച്ചയായി അയക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ആര്‍കെവിവൈ-റഫ്താര്‍ പദ്ധതിയ്ക്ക് കീഴില്‍ ധനസഹായം ലഭിച്ച സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബിബിന്‍ മാനുവല്‍ മുഖ്യപ്രൊമോട്ടറായ ഡിഎം അഗ്രോ.

Leave a Reply