Spread the love

കണ്ണൂർ : ഹമാസിന്റേത് പ്രത്യാക്രമണമെന്ന പാർട്ടി നിലപാടിൽനിന്നു വ്യത്യസ്തമായി ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കെ.കെ.ശൈലജയുടെ സമൂഹമാധ്യമ പോസ്റ്റ്. ഇസ്രയേലിനു നേരെ ഹമാസ് നടത്തിയത് പ്രത്യാക്രമണമെന്നാണ് കഴിഞ്ഞദിവസം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയടക്കമുള്ള നേതാക്കൾ പ്രതികരിച്ചത്.
ആദ്യമിട്ട പോസ്റ്റ് 4 മിനിറ്റിനു ശേഷം എഡിറ്റ് ചെയ്താണ് ഹമാസിനെ ഭീകരരായി പരാമർശിച്ചത്. ആദ്യത്തെ പോസ്റ്റിൽ ഹമാസ് നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നാണു പറഞ്ഞത്. പിന്നീടാണ് ഹമാസ് ഭീകരർ എന്നു ചേർത്തത്. പലസ്തീൻ ജനത 1948 മുതൽ അനുഭവിക്കുന്നത് ഇതേ ഭീകരതയാണെന്നും കാരണക്കാർ ഇസ്രയേലാണെന്നും കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം: ‘അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണു യുദ്ധങ്ങൾ. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതികൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം, 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണ്. അതിനു കാരണക്കാർ ഇസ്രയേലും അവർക്കു പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർഥ്യം മറച്ചുവയ്ക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് ഉത്തരവാദിത്തം.

Leave a Reply