Spread the love

ചെന്നൈ∙ ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ, തുടക്കത്തിലെ തകർച്ചയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യ 52 പന്ത് ബാക്കി നിൽക്കേ വിജയലക്ഷ്യമായ 200 റൺസ് മറികടന്നു. വിരാട് കോലിയുടേയും കെ.എൽ. രാഹുലിന്റേയും ഇന്നിങ്സുകൾ വിജയത്തിൽ നിർണായകമായി. കോലി 116 പന്തിൽനിന്ന് 85 റൺസ് നേടിയപ്പോൾ രാഹുൽ 115 പന്തിൽനിന്ന് 97 റൺസ് നേടി പുറത്താകാതെ നിന്നു. പാറ്റ് കമ്മിൻസിന്റെ പന്തിൽ സിക്സർ അടിച്ചാണ് രാഹുൽ വിജയറൺ കുറിച്ചത്. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റു വീഴ്ത്തി. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറിൽ 4 വിക്കറ്റു നഷ്ടത്തിൽ 201.

മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ ബോർഡിൽ 2 റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാരെ ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശർമ, ഇഷാന്‍ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ സംപൂജ്യരായി മടങ്ങി. ഇഷാൻ കിഷനെ കാമറൂൺ ഗ്രീനിന്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്കാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. രണ്ടാം ഓവറിൽ, നായകൻ രോഹിത് ശർമയെ ജോഷ് ഹെയ്സൽവുഡ് വിക്കറ്റിനുമുന്നിൽ കുരുക്കി. അതേ ഓവറിലെ അവസാന പന്തിൽ ശ്രേയസ് അയ്യർ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി മടങ്ങി. 19 വർഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ട് ഓപ്പണർമാരും പൂജ്യത്തിനു പുറത്താകുന്നത്. ഏകദിനത്തിൽ ഇന്ത്യയുടെ ആദ്യ നാലു ബാറ്റർമാരിൽ മൂന്നുപേർ പൂജ്യത്തിനു പുറത്താകുന്ന ആദ്യ മത്സരവുമാണിത്.

നാലാംവിക്കറ്റിൽ ക്രീസിൽ ഒന്നിച്ച വിരാട് കോലിയും കെ.എൽ.രാഹുലും ടീമിനെ വമ്പൻ തകർച്ചയിൽനിന്ന് കരകയറ്റി. 3 വിക്കറ്റ് നഷ്ടത്തിൽ 2 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരുവരും രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ക്ഷമയോടെ കളിച്ച് സ്കോർ ബോർഡ് മുന്നോട്ടുനീക്കി. 26–ാം ഓവറിൽ ടീം സ്കോർ 100 കടന്നു. ഇതിനിടെ 76 പന്തിൽനിന്ന് കോലി അർധസെഞ്ചറി കണ്ടെത്തി. പിന്നാലെ രാഹുലും അർധശതകം പൂർത്തിയാക്കി. 72 പന്തിലാണ് രാഹുൽ 50 പൂർത്തിയാക്കിയത്. 30 ഓവർ പിന്നിട്ടതോടെ സ്കോറിങിന് വേഗം കൂട്ടി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്തു.

Leave a Reply