കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. എന്നാൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്പൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സമ്പൂര്‍ണ്ണ അടിച്ചിടലെന്നാണ് സൂചന. ദ്വീപിൽ കൊണ്ടുവരുന്ന പുതിയ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ കേരളം ഇന്ന് പ്രമേയം പാസ്സാക്കിയിരുന്നു. അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാരിനെതിരെയുമായിരുന്നു പ്രമേയം.