Spread the love

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ഡിജിറ്റൽ ടിക്കറ്റിങ് സൊലൂഷൻ പദ്ധതി നടപ്പാക്കാനുള്ള ടെൻഡറിൽ ഉപകരാർ വ്യവസ്ഥ തിരുകിക്കയറ്റി. കരാറെടുക്കുന്ന കമ്പനി തന്നെ പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആദ്യത്തെ ടെൻഡർ വ്യവസ്ഥയെങ്കിൽ, ഉപകരാർ നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി ടെൻഡർ ഭേദഗതി ചെയ്തു.

വ്യക്തികൾക്കും സൊസൈറ്റികൾക്കും കമ്പനികൾക്കുമാണു നേരത്തേ പങ്കെടുക്കാമായിരുന്നതെങ്കിൽ, ഭേദഗതി പ്രകാരം കൺസോർഷ്യത്തിനും പങ്കെടുക്കാം. ടിക്കറ്റിങ് വരുമാനത്തിന് അനുസരിച്ചുള്ള നിശ്ചിത ശതമാനം ഇൻസെന്റീവിനു പുറമേ, ബസുകളിൽ പരസ്യം നൽകുമ്പോൾ കെഎസ്ആർടിസിക്കു ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയും പങ്കിടണം.

20 കോടി രൂപ മുടക്കിൽ 5450 ബസുകളിൽ ഡിജിറ്റൽ ടിക്കറ്റിങ് നടപ്പാക്കാനുള്ള പദ്ധതിയുടെ ടെൻഡറിലാണ്, താൽപര്യമറിയിച്ച കമ്പനികളുടെ ആവശ്യപ്രകാരം പുതിയ വ്യവസ്ഥകൾ എഴുതിച്ചേർത്തത്. ആറുവർഷത്തേക്കുള്ള കരാറിൽ വർഷം 10 കോടി രൂപ വീതം പ്രവർത്തനച്ചെലവുമുണ്ടാകും.

വരുമാന വർധനക്കായി കെഎസ്ആർടിസിയുടെ ടിക്കറ്റ് വിൽപന, മാർക്കറ്റിങ്, ഡേറ്റാ ശേഖരണം, വിശകലനം എന്നിവ പുറംകരാർ നൽകുന്ന പദ്ധതിയാണിത്. ഓരോ ബസിലും ഇലക്ട്രോണിക് ടിക്കറ്റ് ഇഷ്യൂയിങ് മെഷീൻ (ഇടിഐഎം) നൽകുന്നതിനു പുറമേ, മൊബൈൽ ടിക്കറ്റ്, മൊബൈൽ ട്രാവൽ പാസ്, ലൈവ് ട്രാക്കിങ്, ട്രിപ് പ്ലാനിങ് എന്നിവയും കരാറെടുക്കുന്നയാളുടെ ചുമതലയാണ്.

ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് വേണം. മുൻപ് തയാറാക്കിയിട്ടുള്ള ആപ്പ് കുറഞ്ഞത് 5 ലക്ഷം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ടാകണം എന്നതായിരുന്നു സാങ്കേതിക യോഗ്യതയ്ക്കു വേണ്ട പ്രധാന ഘടകം. ഇത് അൻപതിനായിരമായി ഭേദഗതി ചെയ്തു. മേയ് 22നാണു ടെൻഡർ തുറക്കേണ്ടിയിരുന്നതെങ്കിലും ആരും പങ്കെടുത്തില്ലെന്ന കാരണത്താൽ ജൂൺ 13 വരെ നീട്ടി നൽകി. ഈ ഘട്ടത്തിലാണു പുതിയ വ്യവസ്ഥകൾ വന്നത്.

പ്രീ ബിഡ് ചർച്ചകളിൽ പങ്കെടുത്ത കമ്പനികളുടെ നിർദേശങ്ങൾ വിദഗ്ധ സമിതി അംഗീകരിക്കുകയായിരുന്നു. പദ്ധതിത്തുകയുടെ 30 ശതമാനം വരെ ഉപകരാർ നൽകാം. കമ്പനിയായി പങ്കെടുക്കുമ്പോൾ വാർഷിക വിറ്റുവരവ് 25 കോടി വേണമെങ്കിൽ, കൺസോർഷ്യമായി പങ്കെടുക്കുമ്പോൾ പ്രധാന പങ്കാളിക്ക് 13 കോടിയുടെ വാർഷിക വിറ്റുവരവുണ്ടായാൽ മതി.

Leave a Reply