Spread the love
നാല് സ്വദേശികളും ഒരു വിദേശിയും ഉള്‍പ്പെടെ ഏഴ് പേരെ കുവൈറ്റ് തൂക്കിലേറ്റി

കുവൈറ്റ് സിറ്റി: നാല് കുവൈറ്റ് പൗരന്‍മാരും പാകിസ്താന്‍, സിറിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടക്കം ഏഴു പേരെ കുവൈറ്റ് പബ്ലിക് പ്രൊസിക്യൂഷന്റെ നേതൃത്വത്തില്‍ വധശിക്ഷ നടപ്പിലാക്കി. നേരത്തേ വിവിധ കോടതികളിലായി വധിശിക്ഷവരുടെ അപ്പീല്‍ സെസേഷന്‍ കോടതികള്‍ തള്ളിയതിനെ തുടര്‍ന്നാണ് കുവൈറ്റ് അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ അനുമതിയോടെ ഏഴ് പേരെ കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

കുവൈറ്റ് പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അല്‍-ഖഹ്താനി, അല്‍-ജാബിരി, റബാബ് അദ്ലി മുസ്തഫ ഷെഹാദ, മിഷാന്‍ മുഹമ്മദ് മുത്‌ലഖ് അല്‍-ഒതൈബി, സിറിയന്‍ പൗരന്‍ ഹമദ് അഹമ്മദ് മഹ്മൂദ് അല്‍-ഖലഫ്, പാകിസ്താന്‍ പൗരന്‍ ആഷിദ് അഹമ്മദ് നസീര്‍ മഹ്മൂദ്, എത്യോപ്യന്‍ സ്വദേശി ഐഷ നെമോ വിസോ എന്നിവര്‍ക്കെതിരായ വധശിക്ഷയാണ് ഇന്നലെ നടപ്പിലാക്കിയത്.

ആസൂത്രിത കൊലപാതകം, അനുമതിയില്ലാതെ തോക്കുകളും വെടിക്കോപ്പുകളും കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജഹ്റ പ്രോസിക്യൂഷന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു കുവൈറ്റ് പൗരന്‍ ഖാലിദ് സാദ് മുഹമ്മദ് അല്‍-ഖഹ്താനി ശിക്ഷിക്കപ്പെട്ടത്. ആസൂത്രിത കൊലപാതകം, ലൈസന്‍സില്ലാതെ തോക്കുകളും വെടിക്കോപ്പുകളും കൈവശം വയ്ക്കല്‍, താമസസ്ഥലത്ത് തോക്ക് ഉപയോഗിക്കല്‍, പൊതുസ്ഥലത്ത് ലഹരിപാനീയം ഉപയോഗിക്കല്‍, മദ്യലഹരിയില്‍ വാഹനം ഓടിക്കല്‍ തുടങ്ങിയവയായിരുന്നു കുവൈറ്റ് പൗരനായ അല്‍-ജാബ്രിക്കെതിരേ ഫര്‍വാനിയ പ്രോസിക്യൂഷന്‍ ചുമത്തിയ കേസുകള്‍.

മറ്റൊരു കുവൈറ്റ് പൗരനായ റബാബ് അദ്ലി മുസ്തഫ ഷെഹാദ അല്‍-അഹമ്മദി ഗവര്‍ണറേറ്റില്‍ നടന്ന കുറ്റകൃത്യങ്ങള്‍ക്കായിരുന്നു ശിക്ഷിക്കപ്പെട്ടത്. ആസൂത്രിത കൊലപാതകം നടത്തിയെന്നതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം. ആസൂത്രിത കൊലപാതകം, ലൈസന്‍സില്ലാതെ തോക്കുകളും വെടിക്കോപ്പുകളും കൈവശം വയ്ക്കല്‍, ലൈസന്‍സില്ലാതെ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുവൈറ്റ് പൗരനായ മിഷാന്‍ മുഹമ്മദ് മുത്‌ലഖ് അല്‍ ഒതൈബി അഹമ്മദി ഗവര്‍ണറേറ്റിലെ താമസക്കാരനായിരുന്നു.

ആഷിദ് അഹമ്മദ് നസീര്‍ മഹ്മൂദ് എന്ന പാകിസ്താന്‍ പൗരനെതിരേ ആസൂത്രിത കൊലപാതകം, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തപ്പെട്ടത്. ജലീബ് അല്‍ ശുയൂഖില്‍ നടന്ന കുറ്റകൃത്യങ്ങള്‍ക്ക് ഫര്‍വാനിയ പ്രോസിക്യൂഷനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നുത്. 2010ലായിരുന്നു കേസിനാസ്പദമായ സംഭവം. ഫര്‍വാനിയ പ്രോസിക്യൂഷനു കീഴിലുള്ള കേസിലാണ് ഹമദ് അഹമ്മദ് മഹ്മൂദ് അല്‍-ഖലഫ് എന്ന സിറിയന്‍ പൗരന്‍ ശിക്ഷിക്കപ്പെട്ടത്. തട്ടിക്കൊണ്ടുപോകല്‍, ആസൂത്രിത കൊലപാതകം, ഫോണ്‍ മോഷ്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളായിരുന്നു ഇയാള്‍ക്കെതിരേ ആരോപിക്കപ്പെട്ടത്. ജാബര്‍ അല്‍ അലിയില്‍ നടന്ന ആസൂത്രിതമായ കൊലപാതകത്തിന്റെ പേരിലാണ് എത്യോപ്യന്‍ പൗരയായ ഐഷ നെമോ വിസോ ശിക്ഷിക്കപ്പെട്ടത്. അഹമ്മദി പ്രോസിക്യൂഷന്‍ 2011ല്‍ എടുത്ത കേസിലായിരുന്നു ശിക്ഷ.

Leave a Reply