അരങ്ങേറ്റ ചിത്രത്തിൽ തന്നെ വലിയ പ്രേക്ഷക ഏറ്റെടുപ്പ് നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നിവിൻ പോളിയുടെ മൂന്നു നായികമാരിൽ ഒരാളായിരുന്നു അനുപമ. ചിത്രത്തിലെ ചുരുണ്ട മുടി വിളിച്ചിട്ടുള്ള അനുപമയുടെ നായിക ലുക്കും മേരി എന്ന കഥാപാത്രവും അന്ന് വലിയ ഹിറ്റ് ആയിരുന്നു. പ്രേമത്തിനുശേഷം മണിയറയിലെ അശോകൻ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലെ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ മാത്രമാണ് നടിയെ തേടിയെത്തിയത്. എന്നാൽ അന്യഭാഷാ സിനിമകൾ താരത്തിന് വലിയ വരവേൽപ്പും കൈനിറയെ ചിത്രങ്ങളുമാണ് നൽകിയത്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യുടെ ഓഡിയോ ലോഞ്ചില്‍ മലയാള സിനിമ തന്നെ തഴഞ്ഞതിനെക്കുറിച്ചും തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന വിമർശനം നേരിട്ടതിനെ കുറിച്ചും തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണ് ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന അനുപമയുടെ പരാമർശത്തിൽ ഇതേ വേദിയിൽ വെച്ച് തന്നെ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സംഭവത്തിന് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകൾ..
‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍. ഒരുപാട് നമ്മള്‍ അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വന്‍ സംവിധായകരെ എനിക്കറിയാം. അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്’