Spread the love

തിരുവനന്തപുരം: തലസ്ഥാനത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ നടപടി കടുപ്പിച്ച് കോര്‍പ്പറേഷന്‍. ശുചിമുറി മാലിന്യം ഒഴുക്കിയ സ്ഥാപനത്തിനെതിരെ നടപടിയെടുത്തു. പോത്തീസ് സ്വര്‍ണ്ണമഹലിനെതിരെയാണ് നടപടി. സ്ഥാപനം നഗരസഭ പൂട്ടിച്ചു.

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടു, ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൂട്ടിച്ചത്. സ്ഥാപനത്തില്‍ നിന്ന് കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്റെ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടിരുന്നു. റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്. റെയില്‍വേ ഭൂമിയിലെ മാലിന്യം നീക്കാനുള്ള ചുമതല റെയില്‍വേയ്ക്ക് തന്നെയാണെന്നായിരുന്നു എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കേരളത്തിലെ വലിയ സ്റ്റേഷനുകളിലെ മാലിന്യനീക്കം എങ്ങനെയെന്നും റെയില്‍വേയോട് ഹൈക്കോടതി ചോദിച്ചിരുന്നു. മറ്റിടങ്ങളില്‍ നിന്നുള്ള മാലിന്യം റെയില്‍വേ കനാലില്‍ ചേരുന്നുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.

Leave a Reply