Spread the love

കനത്ത മഴയിൽ ദുരിത കയത്തിലായ ആന്ധ്രയിൽ വീണ്ടും ഭീതി ജനിപ്പിച്ച് ഡാമിൽ വിള്ളൽ. ആന്ധ്ര പ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ റയല ചെരിവിലാണ് വിള്ളലുണ്ടായത്. തിരുപ്പതിക്ക് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വിള്ളലിലൂടെ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നാലിടങ്ങളിലൂടെയാണ് വെള്ളം ചോരുന്നത്.

ജലസംഭരണി അപകടാവസ്ഥയിലാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ജലസംഭരണിയിൽ വിളളലും ചോർച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണസേനയും ചേർന്നാണ് ആളുകളെ മാറ്റിയത്. 500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി.

അതേസമയം കനത്ത മഴയിലും വെള്ളെക്കെട്ടിലും ആന്ധ്രയിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. തിരച്ചിലിനിടെ ജാക്കറ്റ് ഒഴുകിപ്പോയതോടെ വെള്ളപാച്ചിലില്‍പ്പെട്ട് ദുരന്ത നിവാരണ സേനാംഗം മരിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗമായ ശ്രീനിവാസ് റാവു ആണ് മരിച്ചത്. ആന്ധ്രയിലെ മഴക്കെടുതിയില്‍ ഇതോടെ മരണം 39 ആയി

Leave a Reply