Spread the love

കരുനാഗപ്പള്ളി ∙ കാരൂർ‍കടവ് പാലത്തിന്റെ ഭാഗത്ത് പള്ളിക്കലാറിൽ ചാടിയ തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ സജ ഫാത്തിമയുടെ (15) മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് പള്ളിക്കലാറിൽ കാരൂർ‍കടവ് പാലത്തിനു വടക്കുഭാഗത്തുനിന്നു കിട്ടി. ബുധൻ രാവിലെയാണ് സജ ഫാത്തിമയെ കാണാതായത്. രാവിലെ സമീപത്ത് ട്യൂഷനു പോകാൻ വീട്ടിൽനിന്ന് ഒരുങ്ങി ഇറങ്ങിയതായിരുന്നു. റോഡിന്റെ വശത്ത് സജ ഫാത്തിമയുടെ സൈക്കിളും ചെരിപ്പും ഇരിക്കുന്നതു കണ്ട് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്‌.

തുടർന്ന്, കരുനാഗപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്ന് സ്കൂബ ടീമും പ്രദേശത്തുള്ളവരുമൊക്കെ പള്ളിക്കലാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആദ്യദിവസം കണ്ടെത്താൻ പറ്റിയില്ല. ഇന്നലെ രാവിലെ വീണ്ടും നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടുപിടിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കി, പാരിപ്പള്ളി മെ‍ഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം കഴിഞ്ഞു മൃതദേഹം കബറടക്കി.

ടി.സജാദ്– ആർ.മിനിമോൾ (താലൂക്ക് ആശുപത്രി നഴ്സ്) ദമ്പതികളുടെ മകളാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആണ്. സഹോദരങ്ങൾ: ഐഷ, ഇർഫാൻ. കത്തെഴുതി വച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു0. വരാൻ പോകുന്ന എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറിപ്പിലെന്ന് അറിയിച്ചു.

Leave a Reply