Spread the love
നിയമസഭാ ലൈബ്രറി ശതാബ്ദിയുടെ നിറവിൽ

കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും. നിയമസഭാ ലൈബ്രറിയിലെ അമൂല്യവും പുരാതനവുമായ രേഖകൾ തനത് രൂപത്തിൽ സൂക്ഷിക്കുന്നതിനും കൂടുതൽ വിലപ്പെട്ട രേഖകൾ ഡിജിറ്റൈസ് ചെയ്ത് നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കും, ലൈബ്രറി സേവനങ്ങൾ പൊതുജനങ്ങൾക്കു കൂടി ലഭ്യമാക്കുന്നതിനും ശതാബ്ദി വർഷത്തിൽ തുടക്കം കുറിക്കും.

1888 ൽ തിരുവിതാംകൂർ ദിവാന്റെ ഓഫീസിനോട് ചേർന്ന് ആരംഭിച്ച ലൈബ്രറിയാണ് 1921 ൽ ലെജിസ്ലേച്ചർ ലൈബ്രറി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്. 1949 ൽ തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങളുടെ ഏകീകരണത്തോടെ ഇത് തിരു-കൊച്ചി അസംബ്ലി ലൈബ്രറിയായും 1956 ൽ കേരള സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസഭ ലൈബ്രറിയായും മാറി. ഗ്രന്ഥശേഖരത്തിന്റെ വിപുലതയും വൈവിധ്യവുമാണ് നിയമസഭാ ലൈബ്രറിയുടെ പ്രത്യേകത. 1888 മുതലുള്ള നിയമനിർമ്മാണ സഭകളുടെ നടപടി ക്രമങ്ങളാണ് ഏറ്റവും മൂല്യമുള്ള ഗ്രന്ഥശേഖരം.

രാജകീയ വിളംബരങ്ങൾ, പഴയ കോഡുകൾ, അമേരിക്ക, ബ്രിട്ടീഷ് പാർലമെന്റുകളുടെ നടപടിക്രമങ്ങൾ, സെൻസസ് റിപ്പോർട്ടുകൾ, 1948 മുതലുള്ള ദേശബന്ധു പത്രം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കമ്മിറ്റി/ കമ്മീഷൻ റിപ്പോർട്ടുകൾ, തിരുവിതാംകൂർ, കൊച്ചി, തിരു-കൊച്ചി, കേരള ഭരണ റിപ്പോർട്ടുകൾ, രാജഭരണകാലം മുതലുള്ള കേരള ഗസറ്റുകൾ, ഇന്ത്യാ ഗവൺമെന്റിന്റെ ഗസറ്റുകൾ, ഭൂപടങ്ങൾ, ആദ്യകാല നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ എന്നിങ്ങനെ വൈവിധ്യമായ രേഖകളാൽ സമൃദ്ധമാണ് നിയമസഭാ ലൈബ്രറി.

Leave a Reply