വായ്പക്കരാർ ലംഘിച്ചെന്നകേസിൽ സിനിമാനിർമാണക്കമ്പനിക്ക് നടൻ വിശാൽ 21.90 കോടി രൂപ 30 ശതമാനം പലിശസഹിതം തിരിച്ചുനൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. പരാതിക്കാരായ ലൈക്ക പ്രൊഡക്‌ഷൻസിന് കോടതിച്ചെലവും വിശാൽ നൽകണമെന്ന് ജസ്റ്റിസ് പി. ആശ ഉത്തരവിട്ടു.
തന്റെ നിർമാണക്കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്കുവേണ്ടി ജി.എൻ. അൻപു ചെഴിയന്റെ ഗോപുരം ഫിലിംസിൽനിന്ന് വിശാൽ രണ്ടുവർഷം മുൻപ് 21.29 കോടി രൂപ വായ്പവാങ്ങിയിരുന്നു. ഗോപുരം ഫിലിംസിനെ പിന്നീട് ലൈക്ക പ്രൊഡക്‌ഷൻസ് ഏറ്റെടുത്തു. വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നതുവരെ വിശാൽ നിർമിക്കുന്ന സിനിമകളുടെ അവകാശം ലൈക്കയ്ക്ക് ആയിരിക്കുമെന്ന് കരാറുണ്ടാക്കി. എന്നാൽ, ഈ കരാർ മാനിക്കാതെ വിശാൽ സിനിമകൾ സ്വന്തമായി പുറത്തിറക്കിയതിനെത്തുടർന്നാണ് ലൈക്ക കോടതിയെ സമീപിച്ചത്.
ഈ കേസിൽ നേരിട്ട് ഹാജരാവാൻ ഉത്തരവിട്ട കോടതി 15 കോടി രൂപ കെട്ടിവെക്കാൻ വിശാലിനോട് ആവശ്യപ്പെട്ടിരുന്നു. പണം കെട്ടിവെക്കുന്നതുവരെ സിനിമകൾ പുറത്തിറക്കാൻപാടില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു