
പ്രവാസികളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലൊന്നാണു നോര്‍ക്കാ റൂട്ട്‌സ്. ഒട്ടനവധി പദ്ധതികളാണ് നോർക്ക വഴി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതില്‍ ഏറെയും വായ്പാ പദ്ധതികള്‍ ആണ്. പ്രവാസികള്‍ക്കായി നോര്‍ക്ക പ്രഖ്യാപിച്ച ഏറ്റവും പുതിയ പദ്ധതി ആണ് നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്റ്‌സ്(എന്‍.ഡി.പി.ആര്‍.ഇ.എം). എസ്.ബി.ഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, കേരള കൃഷി- ഗ്രാമ വികസന ബാങ്ക്, പ്രവാസി വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ വഴി 30 ലക്ഷം രൂപ വരെ അര്‍ഹര്‍ക്ക് വായ്പ ലഭിക്കും. തിരിച്ചടവുകള്‍ കൃത്യമാണെങ്കില്‍ 15 ശതമാനം മൂലധന സബ്‌സിഡി ലഭിക്കും. അപേക്ഷകര്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയിരിക്കണം.
സ്വയം തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കുന്ന നോര്‍ക്ക പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപവരെ അനുവദിക്കും. . പദ്ധതി തുകയുടെ 25 ശതമാനം (പരമാവധി ഒരു ലക്ഷം രൂപ) മൂലധന സബ്‌സിഡി അനുവദിക്കും. തിരിച്ചടവുകള്‍ കൃത്യമാണെങ്കില്‍ ആദ്യ നാലു വര്‍ഷത്തേയ്ക്കു മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. പ്രവാസികള്‍ക്കായി നോര്‍ക്ക വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടാമത് സംരംഭകത്വ സഹായ പദ്ധതിയാണിത്. കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കാണ് മുന്‍ഗണന.