Spread the love

നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനിൽ അറോറയുടെ ആത്മഹത്യ കഴിഞ്ഞ ദിവസം ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. അനിൽ അറോറയുടെ ആത്മഹത്യയാണ് എന്ന് ഇന്നലെ തന്നെ മുംബൈ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് മരണത്തിന് ഏതാനും നിമിഷം മുന്‍പ് മക്കളായ മലെയ്ക്കയെയും, അമൃതയെയും അനിൽ അറോറ ഫോണ്‍ ചെയ്തിരുന്നുവെന്നാണ് വിവരം.

ഇന്ത്യടുഡേ റിപ്പോര്‍ട്ട് പ്രകാരം അറോറ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. “എനിക്ക് അസുഖവും ക്ഷീണവുമാണ്” എന്ന് അനിൽ മലൈകയോടും അമൃതയോടും ഫോണ്‍ വിളിച്ചു പറഞ്ഞു എന്നാണ് പറയുന്നത്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് അനില്‍ രണ്ട് പെൺമക്കളെയും ബന്ധപ്പെട്ടിരുന്നുവെന്നും പൂനെയിലെ ഒരു പരിപാടിക്ക് പോകുകയായിരുന്ന മലൈക കോൾ എടുത്തുവെന്നുമാണ് ഇന്ത്യ ടുഡേ പറയുന്നത്.

ബുധനാഴ്ച മലൈക അറോറ കുടുംബത്തിന് വേണ്ടി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “ഞങ്ങളുടെ പ്രിയ പിതാവ് അനിലിന്‍റെ വേർപാട് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനായ ആത്മാവും അർപ്പണബോധമുള്ള മുത്തച്ഛനും സ്നേഹനിധിയായ ഭർത്താവും ഞങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്ന,” എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മലൈക അറിയിച്ചത്.

അതേ സമയം അനിലിന്‍റെ മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന മലൈകയുടെ മാതാവ് ജോയ്‌സ് പോളികാർപ്പ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുന്‍പ് വേര്‍ പിരിഞ്ഞെങ്കിലും അനിലിന് അസുഖം വന്നതോടെ കുറച്ച് വര്‍ഷമായി ഇരുവരും മുംബൈയിലെ ഫ്ലാറ്റില്‍ ഒന്നിച്ചാണ് കഴിയുന്നത്.
എല്ലാ ദിവസവും രാവിലെ ബാൽക്കണിയിലിരുന്ന് പത്രം വായിക്കുന്ന ശീലം അനിലിനുണ്ടെന്ന് അവർ സൂചിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ സ്വീകരണമുറിയിൽ ഭർത്താവിന്‍റെ ചെരിപ്പുകൾ കണ്ടെങ്കിലും ബാൽക്കണിയിലെ അദ്ദേഹത്തിന്‍റെ പതിവ് സ്ഥലത്ത് അനില്‍ ഉണ്ടായിരുന്നില്ല. ആശങ്കാകുലയായി ഇവര്‍ താഴെക്ക് നോക്കിയപ്പോഴാണ് അനില്‍ വീണു കിടക്കുന്നത് കണ്ടത്. കെട്ടിടത്തിലെ വാച്ച്മാന്‍ അപ്പോള്‍ നിലവിളിക്കുന്നത് കേട്ടെന്നും ഇവരുടെ മൊഴിയില്‍ പറ‍ഞ്ഞുവെന്ന് പറയുന്നു.

Leave a Reply