മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ചും ദിലീപിന്റെ സ്വാധീനത്തെക്കുറിച്ചും വീണ്ടും തുറന്നടിച്ച് സംവിധായകൻ വിനയൻ. ഒരുകാലത്ത് ദിലീപ് എന്ന നടന്റെ കയ്യിലായിരുന്നു മലയാള സിനിമയെന്നും മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ സ്വാധീനമുള്ള വ്യക്തിയായി ദിലീപ് മാറിയിരുന്നുവെന്നും വിനയൻ. ദിലീപ് തന്റെ പ്രതാപകാലത്ത് പവർ ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ പവർ ഗ്രൂപ്പിൽ നടൻ ഇല്ലെന്നും വിനയൻ കൂട്ടിച്ചേർക്കുന്നു.
മലയാള സിനിമ ദിലീപിന്റെ കാൽ ചുവട്ടിൽ ഉണ്ടായിരുന്ന കാലത്തെക്കുറിച്ചാണ് പറയുന്നത്. 20 -20 പോലൊരു വലിയ പടം നിർമ്മിക്കണമെന്ന് അന്ന് പല സ്റ്റാറുകളും വിചാരിച്ചിട്ടും അത് നടന്നിരുന്നില്ലെന്നും എന്നാൽ ദിലീപ് മുൻകൈയെടുത്ത് ഇത് സാധ്യമാക്കിയതോടെ നടൻ മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനുംന്മേൽ വളർന്നുവെന്നും വിനയൻ പറയുന്നു. ട്വന്റി -ട്വന്റി പോലൊരു വലിയ സിനിമ സാധ്യമായതിനും കാരണങ്ങളുണ്ട്. അത്രയ്ക്ക് ബന്ധങ്ങളുണ്ട് സിനിമയിൽ ദിലീപിന്.
പണ്ട് ദിലീപ് ഒരു നിർമ്മാതാവിൽ നിന്നും 40 ലക്ഷം വാങ്ങിയതിന് ശേഷം ഡേറ്റ് കൊടുക്കാതിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു. അസോസിയേഷൻ തുടങ്ങിയതിനുശേഷം ലഭിച്ച ഈ പരാതിയിൽ നടപടിക്ക് ശ്രമിച്ചു എന്നും എന്നാൽ ഇതോടെ ദിലീപിന് തന്നോട് വൈരാഗ്യം വരികയും തന്നെ ഒതുക്കാൻ ശ്രമിക്കുകയായിരുന്നു എന്നും വിനയൻ പറയുന്നു.
ഇതേ തുടർന്നാണ് മാക്ട അസോസിയേഷനിൽ നിന്നും രാജിവച്ചതും പുതിയ അസോസിയേഷൻ തുടങ്ങിയതെന്നും പറഞ്ഞ സംവിധായകൻ, അന്ന് നടൻ തനിക്കെതിരെ വലിയ ഹേറ്റ് ക്യാമ്പയിൻ നേതൃത്വം നൽകി എന്നും കുറ്റപ്പെടുത്തി.