Spread the love
ട്രിപ്പിള്‍ ജംപില്‍ മലയാളിത്തിളക്കം; എൽദോസിന് സ്വർണം; അബ്ദുള്ളയ്ക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. മലയാളി താരങ്ങളായ എല്‍ദോസ് പോളിന് സ്വര്‍ണവും അബ്ദുള്ള അബൂബക്കറിന് വെള്ളിയും സ്വന്തമാക്കി. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജംപിൽ ഇന്ത്യൻ താരം സ്വർണം നേടുന്നത്. പ്രവീൺ ചിത്രവേൽ നാലാം സ്ഥാനത്തെത്തി. ഗെയിംസിൽ ഇന്ത്യയുടെ 16–ാം സ്വർണമാണിത്.

എല്‍ദോസ് പോൾ , അബ്ദുള്ള അബൂബക്കർ
പുരുഷൻമാരുടെ (51 കിലോ) ബോക്സിങ്ങിൽ അമിത് പങ്കൽ സ്വര്‍ണം നേടി. 5–0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ തോൽപിച്ചത്. ബോക്സിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. വനിതാ ബോക്സിങ്ങിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5–0നാണു നിതു കീഴടക്കിയത്. പുരുഷൻമാരുടെ ബോക്സിങ്ങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കല പോരാട്ടത്തില്‍ ന്യൂസീലൻഡിനെ പെനൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്.

അതേസമയം വനിതാ സിംഗിൾസ് ബാഡ്മിന്റനിൽ പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18–ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോൽപിച്ചത്. സ്കോർ– 21–19, 21–17.

Leave a Reply