Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് നിരവധി വെളിപ്പെടുത്തലുകളാണ് സിനിമാ മേഖലയിലെ പ്രമുഖരെ അടക്കം തേടി എത്തിയിരിക്കുന്നത്. സിദ്ദിക്കും, മുകേഷും ജയസൂര്യയും ബാബുരാജും മണിയൻപിള്ള രാജുവും റിയാസ് ഖാനും, സുധീഷും സംവിധായകരായ വി.കെ.പിയും രഞ്ജിത്തുമെല്ലാം ഇതിനോടകം പരാതികളിൽ ഇടംപിടിച്ചു കഴിഞ്ഞു.

ഇതിനിടെ തമിഴ് നടി രാധിക ശരത് കുമാറും മലയാളം സെറ്റിൽ നേരിട്ട ദൂരനുഭവത്തെക്കുറിച്ച് തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. സെറ്റിൽ നൽകിയിട്ടുള്ള കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്തുവെന്നായിരുന്നു രാധികയുടെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലുള്ള സംഭവം നടന്നതായുള്ള മുകേഷിന്റെ വീഡിയോയും പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുകേഷിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. രാധിക ശരത് കുമാറിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന രീതിയിലുള്ള മുകേഷിന്റെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് കണ്ടുവെന്നും ഇത്തരത്തിൽ പരസ്യമായി അശ്ലീലവും ആഭാസവും പറയുന്ന ഒരാൾ ഇടതുപക്ഷത്തിരിക്കുന്നത് നിയമസഭയ്ക്ക് ഒരു അലങ്കാരമാണെന്നും ശാരദ ക്കുട്ടി രൂക്ഷമായ ഭാഷയിൽ പരിഹസിക്കുന്നുണ്ട്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

തെന്നിന്ത്യന്‍ അഭിനേത്രി രാധികാ ശരത് കുമാര്‍ പറഞ്ഞ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ മുകേഷിന്റേതായ ഒരു വീഡിയോ ക്ലിപ് കണ്ടു . ഏതോ ചാനല്‍ പരിപാടിക്കിടയില്‍ മുകേഷ് പറഞ്ഞത് രാധിക പറഞ്ഞതുമായി ചേര്‍ന്നു പോകുന്നുണ്ട്. പാതിരാത്രി കഴിഞ്ഞ് കാരവനിലെ ഒരു ഭാഗത്തു നിന്നു കേള്‍ക്കുന്ന പൊട്ടിച്ചിരികളെ കുറിച്ച് രാധിക ചോദിച്ചതിനുള്ള മറുപടിയായാണ് തങ്ങളുടെ ആ ‘കോമഡിടൈമി’നെ കുറിച്ച് മുകേഷ് പറയുന്നത്.

ആഭാസക്കഥകള്‍ പറയാന്‍ ഇയാള്‍ മുന്‍പും തന്റെ ചാനല്‍ സാന്നിധ്യം ഉപയോഗിച്ചിട്ടുണ്ട്. കയ്യടിച്ച് ആര്‍ത്തട്ടഹസിച്ച് അവതാരകരും അനുസാരികളും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

അതിപ്രശസ്തയും ജനസമ്മതയും ആരാധ്യയുമായ ഒരു മുതിര്‍ന്ന നടി ഒരു പൊതുചടങ്ങിനിടെ പണം ബ്ലൗസിനിടയില്‍ തിരുകിയെന്നും അതു തിരിച്ചെടുത്ത് മേശപ്പുറത്തു വെച്ചപ്പോള്‍ ആ വിയര്‍ത്ത നോട്ട് എടുക്കാനായി ആരാധകര്‍ ഓടിക്കൂടിയെന്നുമാണ് നടിയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തി, അറയ്ക്കുന്ന മുഖചേഷ്ടകളോടെ മുകേഷ് പറഞ്ഞത്. ചാനല്‍ അത് കട്ട് ചെയ്യാനുള്ള മര്യാദ പോലും കാണിച്ചില്ല.

പൊതുവേദിയില്‍ ബ്ലൗസിനിടയില്‍ നോട്ടു തിരുകി വെക്കുന്ന സെലിബ്രിറ്റി താരം എന്നത് ഒരു വലിയ നുണയാണ്. അതു തിരിച്ചെടുത്ത് മേശപ്പുറത്തു വെക്കുന്നുവെന്നത് അതിലും വലിയ നുണയാണ്.

പരസ്യമായി ഇങ്ങനെ അശ്ലീലവും ആഭാസവും ഇക്കിളിനുണകളും പറയുന്നയാള്‍ ഇടതുപക്ഷത്ത് ഇരിക്കുന്നത് നിയമസഭക്കൊരലങ്കാരമാണ്.
അയാളെ ഇറക്കി വിടരുത്. ഗാര്‍ഹികപീഡനക്കാരനാണ്. മുന്‍ ഭാര്യമാര്‍ സാക്ഷ്യം പറയുന്നതാണ്. ഒരൊറ്റ ചോദ്യവും ചോദിക്കരുത് അയാള്‍ക്കെതിരെ. ദയവു ചെയ്ത് ഇടതുപക്ഷത്തെ തകര്‍ക്കരുത്.

സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ മുഴുവന്‍ വന്ന് സാക്ഷ്യം പറഞ്ഞാലും മമ്മൂട്ടിയും മോഹന്‍ലാലും പറയില്ല അയാള്‍ക്കെതിരെ.
*ദയവു ചെയ്ത് സിനിമയെ നശിപ്പിക്കരുത്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പവും നില്‍ക്കാം ‘.

Leave a Reply