Spread the love

സിനിമയിലെ ചില സൗഹൃദങ്ങൾ ആരുടെ ഹൃദയവും കവരുന്നതാണ്. അതിനു മലയാളികളെ സംബന്ധിച്ച് ഏറ്റവും നല്ല ഉദാഹരണമാണ് മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ താരം ലാലേട്ടനും തമ്മിലുള്ള അചഞ്ചലമായ സ്നേഹം. മമ്മൂക്കയ്ക്ക് പ്രിയപ്പെട്ട ലാലായും ലാലേട്ടന്റെ പ്രിയപ്പെട്ട ഇച്ചാക്കയായി മമ്മൂക്കയും ഇരുവരും സ്നേഹത്തോടെ മാറുന്ന ചിത്രങ്ങൾ മലയാളികൾ പലപ്പോഴും വലിയ ആഘോഷമാക്കാറുണ്ട്. ശ്രീനിവാസനും ലാലേട്ടനും, ദിലീപും സിദ്ദിഖും, ജയറാമും സുരേഷ് ഗോപിയും, പിഷാരടിയും കുഞ്ചാക്കോ ബോബനും തുടങ്ങി പഴയ തലമുറയിലും പുതിയ തലമുറയിലുമായി നിലനിൽക്കുന്ന ചില ചില സൗഹൃദങ്ങൾ കാണാൻ തന്നെ വലിയ രസമാണ്.

ഇത്തരത്തിൽ സിനിമയ്ക്കപ്പുറം വേരോടിയ സൗഹൃദത്തിന്റെ പുറത്ത് പല ചിത്രങ്ങളും പിറന്നിട്ടുണ്ട്. ആളോ പണമോ നോക്കാതെ സൗഹൃദത്തിന്റെ പുറത്ത് പലരും കൈകോർത്തപ്പോൾ വലിയ വലിയ ചിത്രങ്ങൾ വരെ ഇത്തരത്തിൽ പിറന്നിട്ടുണ്ട്. അത്തരത്തിലൊരു ചിത്രമായിരുന്നു ശ്രീനിവാസനും മീനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കഥ പറയുമ്പോൾ. ശ്രീനിവാസനും നടൻ മുകേഷും ചേർന്ന് നിർമിച്ച ചിത്രത്തിൽ മമ്മൂട്ടിയുടെ അതിഥി വേഷം വലിയ പ്രധാന്യമുള്ളതായിരുന്നു. ശ്രീനിവാസനോടുള്ള സൗഹൃദത്തിന്റെ പുറത്താണ് മമ്മൂക്ക സൂപ്പർസ്റ്റാർ അശോക് രാജിന്റെ വേഷം ചെയ്യാൻ സമ്മതിച്ചതെന്നും ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ലയെന്നും മുകേഷ് മുൻപ് ഒരു വേദിയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നിലെ കാരണം മമ്മൂക്കയുടെ പ്രിയ പത്നി സുൽഫത്ത് ആണെന്നും മുകേഷ് കൂട്ടിച്ചേർത്തിരുന്നു.

മുകേഷിന്റെ വാക്കുകൾ

മമ്മൂക്ക ഈ സിനിമയിൽ അഭിനയിച്ചതിന്റെ പൈസ വാങ്ങിയില്ല. അതിനുള്ള കാരണം അദ്ദേഹം പറഞ്ഞത്, ഞാനെന്റെ ഭാര്യയോട് വാക്കു പറഞ്ഞു പോയി എന്നാണ്. ആ സിനിമ കണ്ടിട്ട് എന്റെ ഭാര്യ എന്നോട് പറഞ്ഞത് സിനിമയിൽ ഉള്ളത് അശോക് രാജ് ആണെങ്കിലും കേരളത്തിലുള്ള ആൾക്കാർ ഇത് മമ്മൂട്ടി ആയിട്ട് കണക്കാക്കും. നിങ്ങൾ സൗഹൃദങ്ങൾക്ക് വേണ്ടി, സാധാരണ ആളുകൾക്ക് വേണ്ടി എത്രമാത്രം ഡൗൺ ടു എർത്ത് ആകുന്നു എന്നുള്ളത് കോടിക്കണക്കിന് രൂപ മുടക്കി ചിലപ്പോൾ ഒരു സിനിമ എടുത്താലും അത് ഇത്രത്തോളം ഗംഭീരമാവില്ല.
അതുകൊണ്ടുതന്നെ നിങ്ങൾ മുകേഷിന്റെ അടുത്തുനിന്നും ശ്രീനിവാസന്റെ അടുത്ത് നിന്നും പൈസ വാങ്ങരുത്. എന്ന് എന്റെ ഭാര്യ പറഞ്ഞതുകൊണ്ടാണ് ഞാൻ ഈ പൈസ വാങ്ങാത്തത് എന്ന് മമ്മൂക്ക പറഞ്ഞു. വാങ്ങി കഴിഞ്ഞാൽ എനിക്ക് അവളെ ഫേസ് ചെയ്യാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഉണ്ടാക്കിയ ഒരു ന്യായമാണോ എന്നെനിക്കറിഞ്ഞുകൂടാ. അപ്പോൾ ഞാൻ ശ്രീനിയുടെ അടുത്ത് പറഞ്ഞു ഇനി ആ പൈസ കൊടുക്കാൻ നിർബന്ധിക്കേണ്ട എന്ന്. അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ സന്തോഷം എന്നതിനേക്കാൾ അത് അദ്ദേഹത്തിന്റെ ഒരു വലിയ ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയത്

Leave a Reply