Spread the love

ന്യൂഡൽഹി ; ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രിയും ആംആദ്‍മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ അനന്തമായി ജയിലിൽ വയ്ക്കാൻ സാധിക്കില്ലെന്നു സുപ്രീം കോടതി. കേസിൽ എന്നാണു വിചാരണക്കോടതിയിൽ വാദം തുടങ്ങുകയെന്ന് എൻഫോഴ്‍സ്മെന്റിനും സിബിഐയ്ക്കും വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്‍.വി. രാജുവിനോടു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവർ ചോദിച്ചു.

‘‘അനന്തമായി മനീഷ് സിസോദിയയെ ജയിലിൽ വയ്ക്കാൻ കഴിയില്ല. ഒരിക്കൽ കുറ്റപത്രം സമർപ്പിച്ചാൽ വാദം ഉടൻ തന്നെ തുടങ്ങണമെന്നാണ്. എന്തുകൊണ്ടാണ് വാദം തുടങ്ങാത്തത്, എന്നാണ് തുടങ്ങുന്നത്, നാളെ അറിയിക്കണം’’– സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു അഡീഷനൽ സോളിസിറ്റർ ജനറലിനോടു കോടതി ചോദ്യങ്ങളുയർത്തിയത്.

സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസുകളിൽ എഎപിക്കെതിരെ പ്രത്യേകം കുറ്റം ചുമത്തുമോയെന്ന കാര്യത്തിൽ വിശദീകരണം നൽകാനും കോടതി അഡീഷനൽ സോളിസിറ്റർ ജനറലിനു നിർദേശം നൽകി. ഫെബ്രുവരി 26നാണു ഡൽഹി മദ്യനയ കേസിൽ സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ച് ഒൻപതിനു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയും അറസ്റ്റ് ചെയ്തു.

Leave a Reply