മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.
സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.
ഇപ്പോഴിതാ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ‘ഞാൻ ക്രിസ്റ്റ്യാനിറ്റിയിൽ വളർന്ന ഒരാളാണ്. പക്ഷേ എന്നെ കണ്ടാൽ ആരും ക്രിസ്ത്യാനി ആണെന്ന് പറയില്ല. എനിക്ക് ഹൈന്ദവപുരാണങ്ങളും മിത്തുകളുമൊക്കെ കേൾക്കാൻ വലിയ ഇഷ്ടമാണ്. അമ്പലത്തിലൊക്കെ പോകുമായിരുന്നു. കഴിഞ്ഞവർഷം ഞാൻ ഒറ്റയ്ക്ക് ആണ് പൊങ്കാലയിടാൻ പോയത്. സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇതുവരെയും ഞാൻ പൊങ്കാല ഇട്ടില്ല എന്ന തോന്നൽ ഉള്ളിൽ തോന്നി. അങ്ങനെയാണ് ആദ്യമായി പൊങ്കാലയിടാൻ പോയത്. അന്ന് ഇത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. എന്താണ് മേടിക്കേണ്ടത് എന്നും അറിയില്ലായിരുന്നു. ഫ്ളാറ്റിലെ ചേട്ടനാണ് സാധനങ്ങൾ മേടിച്ചു തന്നത്. അടുത്തുണ്ടായിരുന്ന ചേച്ചിമാർ പറഞ്ഞു തന്നതു കേട്ട് ഞാൻ ഇട്ടു. അന്ന് എനിക്ക് കിട്ടിയ സംതൃപ്‍തിയും സന്തോഷവും സുഖവും ജീവിതത്തിൽ മറ്റൊരിക്കലും കിട്ടിയിട്ടില്ല. ആറ്റുകാൽ അമ്മ എന്റെ അടുത്ത് വന്നു ഇരുന്ന ഫീൽ ആയിരുന്നു. പൊട്ടിക്കരഞ്ഞാണ് ഞാൻ ചോറുണ്ടാക്കിയത്. ഇനി ഒരിക്കലും പൊങ്കാല മുടക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചു”, എന്ന് മഞ്ജു പത്രോസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം.