Spread the love

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (78) അന്തരിച്ചു. മാപ്പിളപ്പാട്ടിന്റെ ലോകത്തെ നിരവധി ഹിറ്റുപാട്ടുകള്‍ക്ക് ഈണമിട്ടിട്ടുള്ള പീര്‍മുഹമ്മദ് വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അന്തരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുഴുപ്പിലങ്ങാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ വളപട്ടണം മന്നാ ഖബര്‍സ്ഥാനില്‍ നടക്കും.

കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്. മലയാളികള്‍ ഇന്നും ഗൃഹാതുരത്തോടെ പാടുന്ന വരികളില്‍ പലതും പീര്‍മുഹദിന്റെ സൃഷ്ടിയാണ്. അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും ഭാവ പ്രകടനങ്ങളും പീര്‍മുഹമ്മദിനെ ശ്രദ്ധേയനാക്കി.

ജനനം കൊണ്ട് തമിഴ്‌നാട് തെങ്കാശിക്കാരനാണ് പീര്‍ മുഹമ്മദ്. 1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീര്‍ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബല്‍ക്കീസാണ് മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോഴായിരുന്നു തലശ്ശേരിയിലേക്ക് എത്തുന്നത്.

പിന്നീട് തലശ്ശേരി കേന്ദ്രീകരിച്ച് പീര്‍ മുഹമ്മദ് എന്ന ജനകീയ ഗായകന്‍ വളരുകെ ആയിരുന്നു. നാലായിരത്തോളം ഗാനങ്ങളില്‍ ഗായകനായും, സംഗീതം നല്‍കിയും പീര്‍മുഹമ്മദിന്റെ പ്രതിഭ പതിഞ്ഞിട്ടുണ്ട്. തായത്തങ്ങാടി താലിമുല്‍ അവാം മദ്രസ യു.പി സ്‌കൂള്‍, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, മുബാറക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം. നാല്അഞ്ച് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ കവിതകള്‍ ചൊല്ലിക്കൊണ്ടായിരുന്നു പീര്‍ മുഹമ്മദിന്റെ തുടക്കം. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ബിരുദവും അദ്ദേഹം സ്വന്തമാക്കി.

മലയാള സിനിമയിലും പീര്‍ മുഹമ്മദിന്റെ പ്രതിഭ തെളിയിച്ച ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ‘അന്യരുടെ ഭൂമി’ എന്ന സിനിമയില്‍ എടി ഉമ്മറിന്റെ സംഗീതത്തില്‍ ‘തേന്‍തുള്ളി’ എന്ന ചിത്രത്തിലെ കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തിലുള്ള ഒരു ഗാനത്തിനും പീര്‍ മുഹമ്മദ് ശബ്ദം നല്‍കിയിട്ടുണ്ട്.

ഭാര്യ രഹന. മക്കള്‍ സമീര്‍, നിസാം, ഷെറിന്‍, സാറ

Leave a Reply